Monday, November 12, 2012

ഓര്‍മ്മച്ചെപ്പ്...!!!



സ്‌കൂള്‍ വിട്ടു വരുന്നവഴി മേരി സാറിന്റെ വീട്ടില്‍ കയറി ലൂബിക്ക പെറുക്കുകയാണ് അന്നത്തെ ഞങ്ങള്‍ മൂവര്‍ സംഘത്തിന്റെ ലക്‌ഷ്യം ...

സാറിന്റെ വീടിന്റെ പ്രധാന ഗേറ്റ്‌ തുറക്കാറില്ല പകരം വീടിന്റെ അരികത്തു തൊഴുത്തിനോട് ചേര്‍ന്ന് ഒരു ഗേറ്റ്‌ ഉണ്ട് അതാണ് തുറക്കാന്‍ പറ്റുക പൂട്ടിയിട്ടുണ്ടാവില്ല തള്ളിയാല്‍ തുറന്നു കിട്ടും ... 

ഞങ്ങള്‍ ആദ്യം വീടിന്റെ ഉമ്മറത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് നോക്കും ...

മിക്കവാറും ദിവസങ്ങളില്‍ മേരി സാര്‍ ആകും ഉണ്ടാവുക ചെടി നനച്ചു കൊണ്ടിരിക്കുകയായിരിക്കും....

മേ രി സാറിനു മീശയുണ്ട് പൊടിമീശ പിന്നെ ഭയങ്കര കര്‍ക്കശക്കാരിയുമാണ്..അതുകൊണ്ട ാണെന്നു തോന്നുന്നു എല്ലാവരും മേരി സാര്‍ എന്നാണ് വിളിക്കുക കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മേരി സാറേ എന്നാണ് വിളിക്കുന്നത്‌.....  

സാറിനു ഇഷ്ട്ടമല്ല ആരും അവിടെ ലൂബിക്ക പെറുക്കാന്‍ ചെല്ലുന്നത്...ഞങ്ങളുടെ തലവെട്ടം കണ്ടാല്‍ വിളിച്ചു പറയും ഒരെണ്ണം ഇങ്ങോട്ട് കടന്നു പോകരുത് എന്ന്.... ഞങ്ങള്‍ അവിടെ മറഞ്ഞു നില്‍ക്കും ...മുറ്റത്ത്‌ വീണുകിടക്കുന്ന ലൂബിക്ക ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും....

സാര്‍ ചെടി നനച്ചു പോകുമ്പോഴേയ്ക്കും അവിടെത്തെ മാഷ്‌ വരുന്ന സമയം ആകും മാഷ്‌ പാവമാണ് ഞങ്ങളെ കണ്ടു മാഷ്‌ പറയും .. "മക്കള്‍ കയറി പെറുക്കിക്കോ എന്ന്"അല്ലെങ്കില്‍ മാഷ്‌ പെറുക്കി കൊണ്ട് വന്നു തരും ...

ഒരുപാട് തമാശ പറയാനും സംസാരിക്കാനും ഒന്നും മാഷ്‌ നില്‍ക്കില്ല ...മേരി സാറിനെ മാഷിനും പേടിയാകും...  

ലൂബിക്ക കിട്ടി കഴിഞ്ഞാല്‍ അടുത്ത ലക്‌ഷ്യം വീട്ടില്‍ നിന്നും മതിലിലൂടെ പടര്‍ന്നു കിടക്കുന്ന മുല്ലയുടെ മുട്ടുകളാണ് ....ചോറുപാത്രം നിറയെ അത് ഞങ്ങള്‍ ശേഖരിക്കും അത് ഞങ്ങള്‍ വഴിയില്‍ നിന്നാണ് പറിക്കുക മേരി സാറിനു കാണാന്‍ പറ്റില്ല...അത് കൊണ്ട് മുല്ലമുട്ടു ഞങ്ങള്‍ക്ക് ഒരുപാട് കിട്ടാറുണ്ട് .

അത് കഴിഞ്ഞു വരുന്ന വഴിയ്ക്കാണ് പുണ്യാളന്‍ വല്യപ്പന്റെ വീട് ...പുണ്യാളന്‍ വല്യപ്പന്‍ നല്ല ഉയരവും ,വണ്ണവും, കുടവയറും ,കഴുത്തില്‍ ഒരു കൊന്തയും ,വെന്തിങ്ങയും ,തോളില്‍ ഒരു തോര്‍ത്തുമുണ്ടും ഇതാണ് പുണ്യാളന്‍ വല്യപ്പന്‍....

അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കില്ല...കുട്ടികളെ കണ്ടാല്‍ ചെകുത്താന്‍ കുന്തിരിക്കം കണ്ടപോലെയാണ്.... വല്യപ്പന് ചായകടയാണ്....

സ്കൂളില്‍ ചായകൊടുക്കുന്നത് വല്യപ്പനാണ്.....ആ ചായ കൈയില്‍ എടുക്കുമ്പോള്‍ എല്ലാവരും എന്റെ പുണ്യാളാ എന്ന് വിളിച്ചുപോകും...എന്താണ് വല്യപ്പന് ഈ പേര് വീണത്‌ എന്ന് ഇന്നും ആര്‍ക്കും മനസിലായിട്ടില്ല ..

പക്ഷെ പുണ്യാളന്‍ വല്യപ്പന്‍ ഇന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ...അവിടെയാണെങ്കില്‍ നിറയെ ജാതിയുണ്ട് ഇതൊക്കെ കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ എങ്ങിനെയാ പോകുന്നെ .....

അവിടെ വല്യമ്മയാനെങ്കില്‍ ഞങ്ങള്‍ക്ക് കോളാണ്....വല്യമ്മയും കൂടി ഞങ്ങള്‍ക്ക് പെറുക്കി തരും...അങ്ങിനെ ജാതിക്കയും ബാഗിലാക്കി ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞിട്ടുണ്ടാകും .... അമ്മയുള്ള ദിവസങ്ങളില്‍ ചോദിക്കും 

  "ഇത്രയും നേരം എവിടെയരുന്നെടി" 
സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു അമ്മെ..

"നിനക്ക് മാത്രമേ സ്പെഷ്യല്‍ ക്ലാസ്സ്‌ ഉന്നു പിള്ളേര് വന്നിട്ട് മണിക്കൂര്‍ ഒന്നയല്ലോടി" 

അത് മിണ്ടാതെ നിന്ന് കേള്‍ക്കും കാരണം മിക്ക ദിവസങ്ങളിലും അമ്മ വീട്ടില്‍ ഉണ്ടാകാറില്ല പണിയ്ക്ക് പോകും. ഒരിക്കല്‍ പരീക്ഷയുടെ സമയത്ത് എന്റെ റൂളി പെന്‍സില്‍ മുന ഒടിഞ്ഞു അപ്പോള്‍ ഞാന്‍ അടുത്ത് ഇരുന്ന കൂട്ടുകാരിയോടും പെന്‍സിലിനു മുനവയ്ക്കാനായി ബ്ലേഡ് ചോദിച്ചു നല്ല പുതിയ ബ്ലേഡ് ആയിരുന്നു വാങ്ങിയിട്ട് തിരിച്ചു കൊടുക്കുമ്പോള്‍ ബ്ലേഡ് കൈകൊണ്ടു അവളുടെ കൈ മുറിഞ്ഞു ചോര ഒഴുകി പാവാടയിലും പരീക്ഷ പേപ്പറിലും എല്ലാം ചോര എനിക്ക് ആകെ പേടിയായി... 

അല്ലെങ്കില്‍ തന്നെ എനിക്ക് ടീച്ചറിന്റെ കൈയില്‍ നിന്നും എന്റെ അപ്പച്ചന്റെ കൈയില്‍ നിന്നും അടി മേടിക്കനെ നേരമുണ്ടയിരുന്നുല്ല് എന്റെ കുസൃതി കാരണം സത്യമാണോ എന്ന് അന്വഷിക്കാതെ എനിക്ക് നല്ല അടിയും തരുമായിരുന്നു അവരെല്ലാം..... 

"ടീച്ചറെ ബിന്ദുവിന്റെ കൈമുറിഞ്ഞു" 

അടുത്തിരുന്ന കുട്ടി വിളിച്ചു പറഞ്ഞു . ബിന്ദു കരയുവാണ് എങ്ങിനെയ കൈ മുറിഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഈ മിനി ബ്ലേഡ് കൊണ്ട് കുത്തിയതാ എന്ന്... 

പിന്നെ പറയണോ പൂരം എനിക്ക് അന്ന് ടീച്ചറിന്റെ അടുത്ത് നിന്നും കൈ നിറയെ അടികിട്ടി....  

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഉണ്ട് അവിടെ ആകെ ബഹളം അപ്പച്ചന്‍ എന്നെയും നോക്കി നില്‍ക്കുവാന് കൂടെ ബിന്ദു കണ്ടപ്പോള്‍ എനിക്ക് കാര്യം പിടി കിട്ടി അവളുടെ അപ്പച്ചന്‍ അവളെയും കൊണ്ട് വന്നു എന്റെ അപ്പച്ചനോട് പറഞ്ഞിരിക്കുവ ഞാന്‍ അവളുടെ കൈ മുറിച്ചു എന്ന്... 

"ഞാന്‍ അറിഞ്ഞു കൊണ്ട് മുറിച്ചതല്ല" 

എവിടെ ആര് കേള്‍ക്കാന്‍ അതൊക്കെ ....

അന്ന് കൈയും കാലും നിറച്ചു അടികിട്ടിയ ദിവസം ആയിരുന്നു. തെറ്റുചെയ്യാതെ കിട്ടിയത് ആയതു കൊണ്ട് അത് മനസ്സിലും മുറിവേല്പിച്ചു...

  മൂന്നു വര്‍ഷം മുന്‍പ്‌ എന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഇത് പറഞ്ഞു ഒരുപാട് ചിരിച്ചു ...അവള്‍ പറഞ്ഞു മിനി എന്റെ കുട്ടികളെ കൊണ്ട് ഞാന്‍ തോറ്റിരിക്കുവ എന്തൊരു കുസ്രതിയാണ് ... 

ഞാന്‍ പറഞ്ഞു നിനക്ക് അങ്ങിനെ തന്നെ വേണം ഇപ്പോള്‍ രണ്ടു കുട്ടിയല്ലേ ഉള്ളു ദൈവമേ ഇവള്‍ക്ക് രണ്ടു കുട്ടികളെക്കൂടി കൊടുക്കണേ എന്ന് ....അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു ...

ഓര്‍മ്മചെപ്പില്‍ ഇതുപോലെ ഒരുപാട് മുത്തുകള്‍ ഉണ്ട് അതൊക്കെ ഇടയ്ക്ക് പൊടിതട്ടി എടുത്തു ഓര്‍മ്മയുടെ പൊന്‍നൂലില്‍ ഒന്ന് കോര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് ...

3 comments:

ajith said...

ലൂബിക്കപോസ്റ്റ് നല്ല രസം

Unknown said...

പ്രിയ മിനി ചേച്ചി,

നന്നായിട്ടുണ്ട് വായിക്കാന്‍ നല്ല രസമുണ്ട്. ഇത് ഇനിയും തുടരട്ടെ.

സ്നേഹത്തോടെ,
ഗിരീഷ്‌

Aneesh chandran said...

ഓര്‍മ്മകള്‍ ഇടക്കിടെ പൊടിതട്ടി എടുക്കാം.ഓര്‍മ്മകള്‍ വായിക്കാന്‍ പ്രതേക സുഖം.