Saturday, December 22, 2012

ഹാപ്പി ക്രിസ്തുമസ്

എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു......പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയീശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ .......ആയിരം പുല്‍ക്കൂട്ടില്‍ ഉണ്ണിപിറന്നാലും എന്‍റെ ഹൃദയത്തില്‍ ഉണ്ണി പിറന്നില്ലെങ്കില്‍ എനിക്കെന്തു പ്രയോജനം ....ഈ ക്രിസ്തുമസ്സിനു നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കട്ടെ അതിനായി നമുക്ക് ഒരുങ്ങാം .........ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍........

Saturday, December 8, 2012

ഒരു ചെറിയ സങ്കടം

ഞാന്‍ ഒരു ചെറിയ സങ്കടം പറയുകയാണ്‌ ....ഞങ്ങളെപ്പോലെ വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ ഒരുപാട് പേര്‍ ഉണ്ട് കുറച്ചു മനുഷ്യരെ കണ്ടു സംസാരിക്കാനും കുറച്ചു നേരം അവരോടൊപ്പം കഴിയാനും ഞങ്ങള്‍ക്കും കൊതിയുണ്ട് ......പിന്നെ പള്ളിയില്‍ പോകാനും ഒക്കെ ആഗ്രഹം
 ഉണ്ട്....ഞങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ പറ്റും പക്ഷെ പള്ളിയുടെ വലിയ നടകള്‍ കയറി അകത്തു കടക്കണമെങ്കില്‍ മൂന്നു പേരുടെ എങ്കിലും സഹായം വേണം ......ഞാന്‍ ശ്രദ്ധയില്‍ പെടുത്തുന്നത് പള്ളികള്‍ പണിയുമ്പോള്‍ അവിടെ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് മറ്റുള്ളവരുടെ സഹായം ഇല്ലാതെ വീല്‍ചെയര്‍ പള്ളിയില്‍ കയറ്റാന്‍ ഉള്ള സൗകര്യം ചെയ്തു തരണം എന്നാണു .....പള്ളികള്‍ പണിയുമ്പോള്‍ ആരോഗ്യമുള്ളവര്‍ക്ക് മാത്രം അല്ല ഞങ്ങളെപ്പോലെയുള്ളവര്‍ക്കും പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ചെയ്തു തന്നൂടെ??
ഇതിപ്പോള്‍ പള്ളിവരെ ചെന്നിട്ട് അകത്തു കയറാന്‍ പറ്റാതെ പള്ളിയ്ക്ക് പുറത്തു ഇരിക്കേണ്ട അവസ്ഥയാണ്.....
"ആരോഗ്യം ഉള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം" എന്ന് പറഞ്ഞു ദൈവം വിളിചിട്ടുണ്ടല്ലോ ഞങ്ങളെ പക്ഷെ ആ സന്നിധിയില്‍ ചെന്നിട്ട് പുറത്തു ഇരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ്.....വിദേശ രാജ്യങ്ങളില്‍ ഒക്കെ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് എവിടെയും പരസഹായം കൂടാതെ കയറാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു...എല്ലാ പൊതു സ്ഥാപനങ്ങളിലും വീല്‍ചെയര്‍ കയറ്റാന്‍ ഉള്ള സൗകര്യം ഒരുക്കിയാല്‍ നന്നായിരുന്നു.....ഞങ്ങള്‍ ഇങ്ങിനെ ഒരു സമൂഹം ഇവിടെ ജീവിക്കുന്നുണ്ട് .....ഓരോ കാര്യങ്ങള്‍ക്കായി ഞങ്ങള്‍ക്കും പൊതു സ്ഥാപനങ്ങളില്‍ പോകേണ്ടാതായിട്ടുണ്ട് അധികാരികളും ബന്ധപ്പെട്ടവരും ഇത് ഗൌരവമായി കാണണമെന്ന് അപേക്ഷിക്കുന്നു .....
ഇവിടെ പണിയുന്ന പള്ളികളില്‍ എങ്കിലും ഇതിനുള്ള സൗകര്യം ചെയ്തു തരണം എന്ന് അപേക്ഷിക്കുകയാണ്.....ദയവു ചെയ്തു പിതാക്കന്മാരും വികാരിയച്ചന്മാരും വിവിധ സംഘടനാപ്രവര്‍ത്തകരും എല്ലാം ഇതിനു മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ...ഇങ്ങിനെ ഒരു കുറിപ്പ് എഴുതാന്‍ ഉണ്ടായ സാഹചര്യവും പള്ളിയ്ക്ക് അകത്തു കയറാന്‍ കഴിയാതെ ഉണ്ടായ വിഷമങ്ങളും മനസ്സിലാക്കുമെന്ന് കരുതട്ടെ.....സ്നേഹപൂര്‍വ്വം

Friday, November 30, 2012

ദൈവസ്നേഹം ....!!


ഈലോകത്തില്‍ മറ്റു ആരെക്കാളും ഭാഗ്യവതി ഞാനാണെന്ന അഹങ്കാരത്തോടെ അങ്ങ് എന്നെ സ്നേഹിക്കുന്നപോലെ അങ്ങയെ സ്നേഹിക്കാന്‍ എനിക്ക് എന്നാണു കഴിയുക ...........!!

അങ്ങയെ കാണാന്‍ എന്‍റെ കണ്ണുകളും ....അങ്ങയെ കേള്‍ക്കാന്‍ എന്‍റെ കാതുകളും....അങ്ങേയ്ക്കായി എന്‍റെ ഹൃദയവും തുടിക്കുന്നു......ഞാന്‍ ശ്വസിക്കുന്ന ഓരോ ജീവശ്വാസതിലും അങ്ങയുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു.........!!

പുല്‍ക്കൊടി തുമ്പിലും പൂമ്പാറ്റയിലും കാരുണ്യം കിനിയുന്ന കണ്ണുകളിലും ഞാന്‍ അങ്ങയെ തേടാറുണ്ട് .....!!

അങ്ങേനിക്കായി നല്‍കിയ പൂന്തോട്ടത്തില്‍ പൂക്കളെതൊട്ടു തലോടുമ്പോള്‍ ഒരിളം തെന്നലായി എന്നെ അങ്ങ് തൊടുന്നതും ഞാനറിയുന്നു....!!

വാല്‍സല്യമുള്ള പിതാവായി എന്‍റെ വിരല്‍ത്തുമ്പ് പിടിച്ചു അങ്ങെന്നെ നടത്തുന്നു...!!

ജീവിതവഴിയിലെ പാപചെളിയില്‍ നിന്നും ....വേദനകളാകുന്ന മുള്ളില്‍ നിന്നും  കൈകളില്‍ കോരിയെടുത്ത് അങ്ങെന്നെ കാത്തിടുന്നു.....!!

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ മിഴികള്‍ നിറയുമ്പോള്‍ പ്രിയനായി വന്നു നീ മിഴികളില്‍ ചുംബിച്ചു ആശ്വസിപ്പിക്കുന്നു....!!

സ്നേഹിക്കാന്‍ ആരുമില്ലെന്ന് പരിഭവം പറയുമ്പോള്‍
നീയെന്റെ പ്രിയപ്പെട്ടവളാണെന്ന്
സ്നേഹത്തോടെ ഉള്ളം കയ്യില്‍ കുറിച്ചിട്ട എന്‍റെ പേര് നീ കാണിച്ചു തരുന്നു ...........!!

എന്‍റെ ആവശ്യങ്ങളെല്ലാം എനിക്ക് മുന്പേ നീ അറിയുന്നു .....ഞാന്‍ എത്ര നിന്നെ വേദനിപ്പിചാലും എന്‍റെ ഒരു നോട്ടത്തിനായി കാരുണ്യം തുളുമ്പുന്ന മിഴികളുമായി അങ്ങ് എന്‍റെ ചാരെ നില്‍ക്കുന്നു.......!!

ഒരു പുഞ്ചിരിയില്‍ നിന്‍റെ കരളില്‍ ഞാന്‍ തീര്‍ത്ത മുറിവുകള്‍ നീ മറക്കുന്നു .....കൂടുതല്‍ സ്നേഹത്തോടെ നീയെന്നെ ചേര്‍ത്ത് നിര്‍ത്തുന്നു.....!!

ആത്മാവില്‍ തൊട്ടു നീ തരുന്ന സ്നേഹം ഒരംശമെങ്കിലും തിരിച്ചു തരാന്‍ ഞാന്‍ എത്ര ജന്മം അങ്ങയെ സ്നേഹിച്ചാല്‍ മതിയാകും.......!!

ഏതു വാക്കിനാല്‍ വര്‍ണ്ണിക്കാന്‍ സാധിക്കും ദൈവമേ നിന്‍റെ സ്നേഹം....!!!

Wednesday, November 14, 2012

നക്ഷത്രക്കൂട്ടുള്ള രാപ്പാടി

മൂകമാം രാത്രിയില്‍

തനിചിരുന്നൊരു രാപ്പാടി കേഴുന്നു

കേള്‍വിക്കാര്‍ ആരുമില്ലെങ്കിലും


പാട്ടിത് പാടതിരിക്കാനാകുമോ

കൂരിരുട്ടില്‍ തനിച്ചായ

രാപ്പാടിക്ക് മാനത്തെ നക്ഷത്രം കൂട്ടിരുന്നു

രാവുകളോക്കെയും കരഞ്ഞു തീര്‍ത്തു

വീണ്ടും കരയുവാനൊരു

രാവിനായ്‌ കേഴുന്നു

ജീവിതയാത്രയില്‍ ഒരു സഹയാത്രക്കാരായി

കണ്ടുമുട്ടി നമ്മള്‍

എല്ലാമായി സ്വപ്നങ്ങളും

ദുഖങ്ങളും നീ പങ്കുവച്ചപ്പോള്‍

നിറഞ്ഞൊഴുകുന്ന മിഴികള്‍ കണ്ടു

നെഞ്ചുപിടഞ്ഞു ഒരു മന്ദമാരുതനായി

അരികിലാണയാന്‍ ഞാന്‍ കൊതിച്ചുപോയി

എന്‍റെ സ്വരത്തിലെ ഇടര്‍ച്ചയും

നെഞ്ചിലെ തേങ്ങലും

എന്നെക്കാള്‍ ആദ്യം തിരിച്ചറിഞ്ഞതും

നീ മാത്രമായിരുന്നു

രാത്രിയില്‍ നിന്‍റെ വാക്കുകള്‍

എനിക്കൊരു താരാട്ടായിരുന്നു

പുലരിയില്‍ എന്നെ ഉണര്‍ത്തുന്ന

മഞ്ഞുതുള്ളിയായി നീ

ഓരോ ദിനവും ഞാന്‍ കൊതിച്ചത്

നിനക്കുവേണ്ടി മാത്രമായിരുന്നു

ഇന്നീ ഏകാന്ത രാത്രികളില്‍

മിഴിനീര്‍ത്തുള്ളികള്‍ ഓര്‍മ്മിപ്പിക്കുന്നു നിന്നെ

യാത്ര പറഞ്ഞു പിരിഞ്ഞവര്‍ അല്ല നമ്മള്‍

ലക്ഷ്യ സ്ഥാനത് യാത്ര നിറുത്തി

നീ ഇറങ്ങിപ്പോയപ്പോള്‍

ആ കണ്ണുകളില്‍ കണ്ടത്

ഒരു യാത്ര പറചിലായിരുന്നില്ല

വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷയായിരുന്നു

ഇനി എവിടെ വച്ചാണ് നീ

എന്‍റെ ജീവിതവണ്ടിയില്‍

ഒരു യാത്രക്കരനാകുക

മനസ്സില്‍ നിനക്കായി ഇരിപ്പിടം

ഒരുക്കി കാത്തിരിക്കുന്നു ഞാന്‍ 

Monday, November 12, 2012

ഓര്‍മ്മച്ചെപ്പ്...!!!



സ്‌കൂള്‍ വിട്ടു വരുന്നവഴി മേരി സാറിന്റെ വീട്ടില്‍ കയറി ലൂബിക്ക പെറുക്കുകയാണ് അന്നത്തെ ഞങ്ങള്‍ മൂവര്‍ സംഘത്തിന്റെ ലക്‌ഷ്യം ...

സാറിന്റെ വീടിന്റെ പ്രധാന ഗേറ്റ്‌ തുറക്കാറില്ല പകരം വീടിന്റെ അരികത്തു തൊഴുത്തിനോട് ചേര്‍ന്ന് ഒരു ഗേറ്റ്‌ ഉണ്ട് അതാണ് തുറക്കാന്‍ പറ്റുക പൂട്ടിയിട്ടുണ്ടാവില്ല തള്ളിയാല്‍ തുറന്നു കിട്ടും ... 

ഞങ്ങള്‍ ആദ്യം വീടിന്റെ ഉമ്മറത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് നോക്കും ...

മിക്കവാറും ദിവസങ്ങളില്‍ മേരി സാര്‍ ആകും ഉണ്ടാവുക ചെടി നനച്ചു കൊണ്ടിരിക്കുകയായിരിക്കും....

മേ രി സാറിനു മീശയുണ്ട് പൊടിമീശ പിന്നെ ഭയങ്കര കര്‍ക്കശക്കാരിയുമാണ്..അതുകൊണ്ട ാണെന്നു തോന്നുന്നു എല്ലാവരും മേരി സാര്‍ എന്നാണ് വിളിക്കുക കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മേരി സാറേ എന്നാണ് വിളിക്കുന്നത്‌.....  

സാറിനു ഇഷ്ട്ടമല്ല ആരും അവിടെ ലൂബിക്ക പെറുക്കാന്‍ ചെല്ലുന്നത്...ഞങ്ങളുടെ തലവെട്ടം കണ്ടാല്‍ വിളിച്ചു പറയും ഒരെണ്ണം ഇങ്ങോട്ട് കടന്നു പോകരുത് എന്ന്.... ഞങ്ങള്‍ അവിടെ മറഞ്ഞു നില്‍ക്കും ...മുറ്റത്ത്‌ വീണുകിടക്കുന്ന ലൂബിക്ക ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും....

സാര്‍ ചെടി നനച്ചു പോകുമ്പോഴേയ്ക്കും അവിടെത്തെ മാഷ്‌ വരുന്ന സമയം ആകും മാഷ്‌ പാവമാണ് ഞങ്ങളെ കണ്ടു മാഷ്‌ പറയും .. "മക്കള്‍ കയറി പെറുക്കിക്കോ എന്ന്"അല്ലെങ്കില്‍ മാഷ്‌ പെറുക്കി കൊണ്ട് വന്നു തരും ...

ഒരുപാട് തമാശ പറയാനും സംസാരിക്കാനും ഒന്നും മാഷ്‌ നില്‍ക്കില്ല ...മേരി സാറിനെ മാഷിനും പേടിയാകും...  

ലൂബിക്ക കിട്ടി കഴിഞ്ഞാല്‍ അടുത്ത ലക്‌ഷ്യം വീട്ടില്‍ നിന്നും മതിലിലൂടെ പടര്‍ന്നു കിടക്കുന്ന മുല്ലയുടെ മുട്ടുകളാണ് ....ചോറുപാത്രം നിറയെ അത് ഞങ്ങള്‍ ശേഖരിക്കും അത് ഞങ്ങള്‍ വഴിയില്‍ നിന്നാണ് പറിക്കുക മേരി സാറിനു കാണാന്‍ പറ്റില്ല...അത് കൊണ്ട് മുല്ലമുട്ടു ഞങ്ങള്‍ക്ക് ഒരുപാട് കിട്ടാറുണ്ട് .

അത് കഴിഞ്ഞു വരുന്ന വഴിയ്ക്കാണ് പുണ്യാളന്‍ വല്യപ്പന്റെ വീട് ...പുണ്യാളന്‍ വല്യപ്പന്‍ നല്ല ഉയരവും ,വണ്ണവും, കുടവയറും ,കഴുത്തില്‍ ഒരു കൊന്തയും ,വെന്തിങ്ങയും ,തോളില്‍ ഒരു തോര്‍ത്തുമുണ്ടും ഇതാണ് പുണ്യാളന്‍ വല്യപ്പന്‍....

അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കില്ല...കുട്ടികളെ കണ്ടാല്‍ ചെകുത്താന്‍ കുന്തിരിക്കം കണ്ടപോലെയാണ്.... വല്യപ്പന് ചായകടയാണ്....

സ്കൂളില്‍ ചായകൊടുക്കുന്നത് വല്യപ്പനാണ്.....ആ ചായ കൈയില്‍ എടുക്കുമ്പോള്‍ എല്ലാവരും എന്റെ പുണ്യാളാ എന്ന് വിളിച്ചുപോകും...എന്താണ് വല്യപ്പന് ഈ പേര് വീണത്‌ എന്ന് ഇന്നും ആര്‍ക്കും മനസിലായിട്ടില്ല ..

പക്ഷെ പുണ്യാളന്‍ വല്യപ്പന്‍ ഇന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ...അവിടെയാണെങ്കില്‍ നിറയെ ജാതിയുണ്ട് ഇതൊക്കെ കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ എങ്ങിനെയാ പോകുന്നെ .....

അവിടെ വല്യമ്മയാനെങ്കില്‍ ഞങ്ങള്‍ക്ക് കോളാണ്....വല്യമ്മയും കൂടി ഞങ്ങള്‍ക്ക് പെറുക്കി തരും...അങ്ങിനെ ജാതിക്കയും ബാഗിലാക്കി ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞിട്ടുണ്ടാകും .... അമ്മയുള്ള ദിവസങ്ങളില്‍ ചോദിക്കും 

  "ഇത്രയും നേരം എവിടെയരുന്നെടി" 
സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു അമ്മെ..

"നിനക്ക് മാത്രമേ സ്പെഷ്യല്‍ ക്ലാസ്സ്‌ ഉന്നു പിള്ളേര് വന്നിട്ട് മണിക്കൂര്‍ ഒന്നയല്ലോടി" 

അത് മിണ്ടാതെ നിന്ന് കേള്‍ക്കും കാരണം മിക്ക ദിവസങ്ങളിലും അമ്മ വീട്ടില്‍ ഉണ്ടാകാറില്ല പണിയ്ക്ക് പോകും. ഒരിക്കല്‍ പരീക്ഷയുടെ സമയത്ത് എന്റെ റൂളി പെന്‍സില്‍ മുന ഒടിഞ്ഞു അപ്പോള്‍ ഞാന്‍ അടുത്ത് ഇരുന്ന കൂട്ടുകാരിയോടും പെന്‍സിലിനു മുനവയ്ക്കാനായി ബ്ലേഡ് ചോദിച്ചു നല്ല പുതിയ ബ്ലേഡ് ആയിരുന്നു വാങ്ങിയിട്ട് തിരിച്ചു കൊടുക്കുമ്പോള്‍ ബ്ലേഡ് കൈകൊണ്ടു അവളുടെ കൈ മുറിഞ്ഞു ചോര ഒഴുകി പാവാടയിലും പരീക്ഷ പേപ്പറിലും എല്ലാം ചോര എനിക്ക് ആകെ പേടിയായി... 

അല്ലെങ്കില്‍ തന്നെ എനിക്ക് ടീച്ചറിന്റെ കൈയില്‍ നിന്നും എന്റെ അപ്പച്ചന്റെ കൈയില്‍ നിന്നും അടി മേടിക്കനെ നേരമുണ്ടയിരുന്നുല്ല് എന്റെ കുസൃതി കാരണം സത്യമാണോ എന്ന് അന്വഷിക്കാതെ എനിക്ക് നല്ല അടിയും തരുമായിരുന്നു അവരെല്ലാം..... 

"ടീച്ചറെ ബിന്ദുവിന്റെ കൈമുറിഞ്ഞു" 

അടുത്തിരുന്ന കുട്ടി വിളിച്ചു പറഞ്ഞു . ബിന്ദു കരയുവാണ് എങ്ങിനെയ കൈ മുറിഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഈ മിനി ബ്ലേഡ് കൊണ്ട് കുത്തിയതാ എന്ന്... 

പിന്നെ പറയണോ പൂരം എനിക്ക് അന്ന് ടീച്ചറിന്റെ അടുത്ത് നിന്നും കൈ നിറയെ അടികിട്ടി....  

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഉണ്ട് അവിടെ ആകെ ബഹളം അപ്പച്ചന്‍ എന്നെയും നോക്കി നില്‍ക്കുവാന് കൂടെ ബിന്ദു കണ്ടപ്പോള്‍ എനിക്ക് കാര്യം പിടി കിട്ടി അവളുടെ അപ്പച്ചന്‍ അവളെയും കൊണ്ട് വന്നു എന്റെ അപ്പച്ചനോട് പറഞ്ഞിരിക്കുവ ഞാന്‍ അവളുടെ കൈ മുറിച്ചു എന്ന്... 

"ഞാന്‍ അറിഞ്ഞു കൊണ്ട് മുറിച്ചതല്ല" 

എവിടെ ആര് കേള്‍ക്കാന്‍ അതൊക്കെ ....

അന്ന് കൈയും കാലും നിറച്ചു അടികിട്ടിയ ദിവസം ആയിരുന്നു. തെറ്റുചെയ്യാതെ കിട്ടിയത് ആയതു കൊണ്ട് അത് മനസ്സിലും മുറിവേല്പിച്ചു...

  മൂന്നു വര്‍ഷം മുന്‍പ്‌ എന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഇത് പറഞ്ഞു ഒരുപാട് ചിരിച്ചു ...അവള്‍ പറഞ്ഞു മിനി എന്റെ കുട്ടികളെ കൊണ്ട് ഞാന്‍ തോറ്റിരിക്കുവ എന്തൊരു കുസ്രതിയാണ് ... 

ഞാന്‍ പറഞ്ഞു നിനക്ക് അങ്ങിനെ തന്നെ വേണം ഇപ്പോള്‍ രണ്ടു കുട്ടിയല്ലേ ഉള്ളു ദൈവമേ ഇവള്‍ക്ക് രണ്ടു കുട്ടികളെക്കൂടി കൊടുക്കണേ എന്ന് ....അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു ...

ഓര്‍മ്മചെപ്പില്‍ ഇതുപോലെ ഒരുപാട് മുത്തുകള്‍ ഉണ്ട് അതൊക്കെ ഇടയ്ക്ക് പൊടിതട്ടി എടുത്തു ഓര്‍മ്മയുടെ പൊന്‍നൂലില്‍ ഒന്ന് കോര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് ...

Saturday, November 10, 2012

എന്‍റെ വിദ്യാലയം




പൂമുഖത് ഒരു നാട്ടുമാവ് ,പുറകില്‍ ഒരു എലിഞ്ഞിമരം,നാല് അതിര്‍ത്തിയിലും കനാംബാര ചെടികള്‍,നടുവില്‍ ഓഫിസ് റൂം.ഓഫിസ് റൂമിന്റെ മുന്‍വശം മുഴുവന്‍ മൈലാഞ്ചി ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു,ഓഫിസ് റൂമിന് ഇരുവശവും പുറകിലും ക്ലാസ്സ്‌ റൂമുകള്‍ 


ആദ്യമായി ഒന്നാം ക്ലാസ്സില്‍ കൊണ്ട് വിട്ടിട്ടു അമ്മ പോകുമ്പോള്‍ പിന്നാലെ ഓടി ഞാന്‍ വീട്ടില്‍ അമ്മയോടും അനിയതിമാരോടും ഒപ്പം കളിച്ചു നടന്ന എന്നെ അറിയാത്ത ഒരു ലോകത്ത് കൊണ്ട് വിട്ടിട്ടു പോന്ന അമ്മയോടും ദേഷ്യമായിരുന്നു.അമ്മയുടെ പിന്നാലെ ഞാന്‍ ഓടി ഒന്ന് രണ്ടു വട്ടം അമ്മ എന്നെ ക്ലാസ്സില്‍ കൊണ്ട് ഇരുത്തി അമ്മ പോരുന്നതിന്റെ പിന്നാലെ ഞാനും ഓടും സ്കൂളിന്റെ മുന്‍വശത്ത് മെയിന്‍ റോഡാണ് റോഡു മുറിച്ചു കടന്നു പോയി കഴിഞ്ഞിരുന്നു അമ്മ.ഞാന്‍ റോഡിനു കുറുകെ ഓടാന്‍ തുടങ്ങിയതും അടുത്ത കടയിലെ ചേട്ടന്‍ ഓടിവന്നു എന്നെ വട്ടം പൊക്കിയെടുത്തു ക്ലാസ്സിലേയ്ക്ക് നടന്നു ഞാന്‍ കുതറി താഴെയിറങ്ങി  ചേട്ടന്‍ എന്നെ വിടാതെ പിടിച്ചു ചേട്ടന്‍ വിടുന്നില്ലാനു കണ്ടപ്പോള്‍ ഞാന്‍ കൈയില്‍ ഒരു കടി കൊടുത്തു എന്നിട്ടും ചേട്ടന്‍ എന്നെ വിട്ടില്ല ഒരു കൈകൊണ്ടു എന്നെ തൂക്കിയെടുത്തു കാസ്സില്‍ കൊണ്ടിരുത്തി .


"ഇനി ഇവിടെ നിന്നും ഓടിയാല്‍ നിന്റെ കൈയും കാലും ഞാന്‍ കെട്ടി ഇവിടെ ഇരുത്തും പറഞ്ഞേക്കാം"


ഭീഷിണി മുഴക്കികൊണ്ട് ചാക്കപ്പന്‍ ചേട്ടന്‍ പോയി.


ഞാന്‍ ഒരു രക്ഷയുമില്ലാതെ അവിടെ ഇരുന്നു കരഞ്ഞു.


പിന്നീട് ആ വിദ്യാലയത്തിലെ ഓരോ ദിവസങ്ങളും സുഖമുള്ളതായി .പുതിയ കൂട്ടുകാര്‍....സ്നേഹമുള്ള ടീച്ചര്‍മാര് ,,,ഒരു പുതിയ ലോകം ..


രാവിലെ വരിവരിയായിഒ നിന്നും ഈശ്വര പ്രാര്‍ത്ഥന ചൊല്ലി ആരഭിക്കുന്ന ക്ലാസ്സ്‌ 


"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തൂങ്കമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം"


ഒരേ സ്വരത്തില്‍ ഒരേ ഈണത്തില്‍ പാടിയ നാളുകള്‍.


ക്ലാസ്സിലെത്തിയാല്‍ ആദ്യം നോക്കുന്നത് ദേവസി വല്യപ്പന്‍ വന്നിട്ടുണ്ടോ എന്നാണു..ഉച്ചയ്ക്ക് ശാപ്പാട് ഉണ്ടാക്കുന്നത് വല്യപ്പനാണ്..എന്നിട്ട് ചോദിക്കും ഇന്ന് കടലയാണോ പയരാണോ ഉച്ചയ്ക്ക് എന്ന് കടലയാനെന്നു കേട്ടാല്‍ സന്തോഷമായി....പയര്‍ ചെറുപയര്‍ വളരെ നല്ല സാധനമാണ് പക്ഷെ എനിക്ക് കണ്ണിനു നേരെ കണ്ടു കൂടാ ഈ സാധനത്തിനെ ...പയറിനോടും കണക്കു സാറ് വിശ്വനാഥന്‍ മാഷിനോടും ഒരു പോലെ ദേഷ്യമായിരുന്നു പട്ടിക ചൊല്ലുമ്പോള്‍ തെറ്റിയാല്‍ മാഷ്‌ നല്ല നുള്ള് തരും ....മാഷ്‌ കൈയിലെ തള്ള വിരലില്‍ നഖം വളര്‍ത്തുന്നത് നുള്ളാന്‍ മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട് .....പെണ്‍കുട്ടികളെ കൈമുട്ടിനു താഴെയും,ആണ്‍കുട്ടികളെ കാലിന്റെ തുടയിലും നുള്ളാന്‍ ആയിരുന്നു മാഷിനു ഇഷ്ട്ടം.


മാഷിന്റെ നുള്ളിന്റെ ആഴം അനുസരിച്ച് കുട്ടികളുടെ പൊക്കം കൂടി കൂടി വരും..ഈ കാലമാടന്‍ മാഷിന്റെ കൈ ഒന്ന് ഒടിഞ്ഞു പോയിരുന്നെങ്കില്‍ ദൈവമേ എന്ന് ക്ലാസ്സിലെ കുട്ടികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമായിരുന്നു.....


ക്ലാസ്സു തുടങ്ങി കുറച്ചു കഴിയുമ്പോള്‍ അറബി സാര്‍ വന്നു ചോദിക്കും


"ഇന്ന് ആര്‍ക്കൊക്കെയാ ശാപ്പാട് വേണ്ടത്"


എന്നേറ്റു നില്‍ക്കുന്ന എല്ലാവരുടെയും തല എണ്ണി പോകും...


പിന്നെ ബെല്ലടിക്കനായി കാതോര്‍ത്തിരിക്കും.ബെല്ലടി കേട്ട ഉടനെ പാത്രവും എടുത്തിട്ട് ഓടും വരാന്തയില്‍ നിരന്നു ഇരിക്കും..


ചിലപ്പോഴോകെ ചോറ് വിളമ്പുന്നത് സുമതി ടീച്ചര്‍ ആണ്..നല്ല പശയുള്ള ചോറ് ആയിരിക്കും തവിയില്‍ നിന്നും വിടില്ല പശപോലെ ഒട്ടിയിരിക്കും.....അപ്പോഴൊക്കെ ടീച്ചര്‍ പറയും


"മാങ്ങാത്തൊലി.."


പിന്നെ ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍ ശബ്ദം താഴ്ത്തി പറയും 


മാങ്ങതൊലി ടീച്ചര്‍ ഇന്നും വന്നിട്ടുണ്ട് എന്ന്...


ഇതൊക്കെയാണ് എന്റെ വിദ്യാലയം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്‌.


കഴിഞ്ഞ വര്ഷം ഒരു ക്യാമ്പിനു ചെന്നപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം എനിക്ക് എന്റെ വിദ്യാലയം ഒന്ന് കൂടെ കാണാനുള്ള ഭാഗ്യം കിട്ടി 


ഒത്തിരി സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന്.


ഒന്നിലും,, രണ്ടിലും,, മൂന്നിലും, നാലിലും ,,ഞാന്‍ ഇരുന്നു പഠിച്ച ക്ലാസ്സ്‌ മുറികളില്‍ ഒരിക്കല്‍ കൂടി ഒന്ന് കയറിയിറങ്ങി 


അന്നത്തെ ഓഫിസ് റൂം എല്ലാം പുതുക്കി പണിതിരിക്കുന്നു മൈലാഞ്ചി ചെടികള്‍ എല്ലാം വെട്ടി.


കനകാംബര ചെടികളുടെ സ്ഥാനത് കോണ്‍ഗ്രീറ്റ് മതില്‍ ഉയര്‍ന്നു നില്‍ക്കുന്നു ...ഇലഞ്ഞിമരവും ഓര്‍മ്മയായി .....


പൂമുഖത്തെ നാട്ടുമാവ് മാത്രം എല്ലാത്തിനും സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.......

Saturday, November 3, 2012

ചെറുചിന്ത


ഒരു നിമിഷം തനിച്ചാകുമ്പോള്‍ 
ജീവിതത്തില്‍ എന്നും 
തനിച്ചായി പോയവരെ കുറിച്ച്
ചിന്തിക്കാറുണ്ടോ 
 
വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍ 
കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ
ഓര്‍ക്കാറുണ്ടോ 
 
അവഗണിക്കപ്പെടുമ്പോള്‍
തിരിച്ചറിയാരുണ്ടോ
ഒരിക്കലും പരിഗണന 
ലഭിക്കാത്തവരുടെ വിഷമം 

ഒരു നേരം ഭക്ഷണം
മുന്നിലെത്താന്‍ വൈകുമ്പോള്‍
ചിന്തിക്കാറുണ്ടോ ഒരു നേരത്തെ
ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്
 
ഇല്ലെങ്കില്‍ ഇന്ന് മുതല്‍ 
അതൊക്കെ ഒന്ന് ശീലിച്ചു നോക്കാം 
എന്നിലെ തിന്മയെ കണ്ടു 
മറ്റുള്ളവരിലേ നന്മയെ കാണാം 

Saturday, October 27, 2012

അമ്മ നക്ഷത്രം...!!



കഷ്ട്ടതയുടെ കൂരിരുട്ടില്‍ 
കൈത്തിരിയായ് മിന്നിയത് 
അമ്മയുടെ കാതിലെ നക്ഷത്രകമ്മല്‍ 

അകലെ മാനം തൊട്ടു നിന്ന കുഞ്ഞോല 
ഈര്‍ക്കിലി കാതില്‍ ആഭരണമാക്കി 
കാതിലെ കമ്മല്‍ 
കൈക്കുമ്പിളില്‍ തന്ന അമ്മ മനസ്സ്‌

തുളുമ്പുന്ന മിഴികളോടെ 
ഇത്തിരിപ്പൊന്ന് മുറുകെ പിടിച്ചു 
പൊന്നിനേക്കാള്‍ മാറ്റുള്ള 
അമ്മയുടെ സ്നേഹത്തെ നമിച്ചു 

അമ്മയുടെ ഓര്‍മ്മയില്‍ മിന്നുന്ന 
നക്ഷത്രകമ്മല്‍ 
കണ്ണെത്തദൂരെ ആകാശത്ത് 
കണ്ണ്ചിമ്മി അമ്മ നക്ഷത്രം 







Tuesday, October 16, 2012

ഒരമ്മയുടെ അന്വേഷണം .....!!




ഇരുളടഞ്ഞ മുറിയില്‍ ആരോടും മിണ്ടാതെ ....ആരെയും കാണാതെ .....പാറി പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുന്ന മകളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു....

എന്ത് ചോദിച്ചാലും നിര്‍വികാരമായ ഓരോ നോട്ടം മാത്രം ....
അടുത്തിരുന്നു നിര്‍ബന്ധിച്ചാല്‍ ഒരു പിടി ചോറ് കഴിക്കും ......എന്തെങ്കിലും ഒന്ന് ഉരിയാടിയിട്ടു മാസങ്ങളായി......

നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു.....
ഇവള്‍ ഇങ്ങിനെയായിരുന്നില്ല ....എപ്പോഴും ചിരിയും കളിയുമായി നടന്ന ഒരു കിലുക്കാം പെട്ടി ...ഒരുപാട് സംസാരിക്കാന്‍ കൊതിചിരുന്നവള്‍‍.....ഒരുവട്ടം അവളോട്‌ സംസാരിച്ചിട്ടുള്ള ആരും അവളെ മറക്കില്ല .....ഫേസ് ബുക്കും ഓണ്‍ലൈന്‍ കൂട്ടുകാരും,,കഥയും കവിതയും ഒക്കെയായി കഴിഞ്ഞിരുന്നുന്ന ഒരു വായാടി പെണ്ണ്....അവളുടെ എല്ലാ കൂട്ടുകാരെയും എനിക്ക് അറിയാമായിരുന്നു ....എല്ലാവരെയും പറ്റി സംസാരിക്കാന്‍ അവള്‍ക്കു നൂറു നാവാണ്....

അവരെല്ലാം അവള്‍ക്കു ചേട്ടന്‍,,ചേച്ചി...അനിയന്‍,,,അനിയത്തിമാര്‍,,,,അങ്ങിനെ അവളുടെ കൂടപ്പിറപ്പുകള്‍ ആയിരുന്നു അവരെല്ലാം ....അവരുടെ വിഷമങ്ങളില്‍ അവള്‍ സങ്കടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....

ഇപ്പോള്‍ ഈ മാറ്റത്തിന്റെ കാരണം എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല......അവളുടെ കൂട്ടുകാര്‍ ഒക്കെ വിളിക്കും പക്ഷെ ആരോടും സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല അവള്‍.....സംസാരിക്കാന്‍ പറഞ്ഞാല്‍ നിറകണ്ണുകളോടെ നോക്കിയിരിക്കും.....

അറിയാവുന്ന കൂട്ടുകാരോട് എല്ലാം ഞാന്‍ ചോദിച്ചു ....അവര്‍ക്ക് ഒന്നും കാരണം അറിയില്ല...........
അവള്‍ക്കു ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ...കാരണം എന്‍റെ മകളെ എനിക്ക് നന്നായി അറിയാം.....
പക്ഷെ അവള്‍ക്കു പ്രിയപ്പെട്ട ആരോ അവളെ വിട്ടു പോയിരിക്കുന്നു.........
ഇന്നും ആ അമ്മ അന്വേഷണത്തിലാണ്.....സ്നേഹിക്കാന്‍ മാത്രം അറിയുന്ന തന്‍റെ മകളെ സ്നേഹത്തിന്‍റെ ലോകത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ അമ്മ.....

Wednesday, October 3, 2012

എന്‍റെ തലയിണ

കുഞ്ഞുനാളിലെ 
കുഞ്ഞുടുപ്പുകള്‍ 

അമ്മ എനിക്കായി തുന്നിയ 

തലയിണയുടെ ഉള്ളില്‍
അത് സൂക്ഷിക്കപ്പെട്ടിരുന്നു...

അന്നത്തെ ദാരിദ്രം സമ്മാനിച്ച 

ഓര്‍മ്മകളാണ് ഈ തലയിണ 

അതില്‍ മുഖം ചേര്‍ത്താണ് 

ഇന്നുവരെ ഉറങ്ങിയിരുന്നത്

കരയുമ്പോള്‍ കണ്ണീരോപ്പി 
കൂട്ടയെന്നും എന്‍റെ തലയിണ 

സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതും 
സ്വപ്നം കാണാന്‍ പഠിപ്പിച്ചതും 
എന്‍റെ തലയിണ 

എന്നെ മാറോടു ചേര്‍ത്ത് 
സ്നേഹിച്ചു ആശ്വസിപ്പിച്ചു 
എന്‍റെ തലയിണ 



ഇന്ന് കാലം മാറി 

പക്ഷെ ഓര്‍മ്മകള്‍ നിറച്ച 
ആ തലയിണ മാറാന്‍ 
എനിക്ക് മനസ്സുവന്നില്ല

മൃദുലമായ പഞ്ഞി തലയിണയേക്കാള്‍ 

എനിക്കിഷ്ട്ടം
എന്‍റെ കുഞ്ഞുടുപ്പുകള്‍ നിറച്ച
ഈ തലയിണയാണ് 
അതില്‍ മുഖമമര്‍ത്തി കിടക്കാനാണ് 
എനിക്കിഷ്ട്ടം. 



Saturday, September 22, 2012

സൌഹ്രദലേഖനം



എന്‍റെ കൂട്ടുകാരനായി നിന്നെ കിട്ടാന്‍ എനിക്കെന്തു യോഗ്യത.....

എങ്ങിനെ നിന്‍റെ ഇഷ്ട്ടങ്ങള്‍ എന്‍റെ ഇഷ്ട്ടങ്ങളായി മാറിയത്......


എങ്ങിനെ നിന്‍റെ ദുഃഖം എന്‍റെ സങ്കടമായി തീര്‍ന്നത് .....

എങ്ങിനെ നിന്‍റെ ചിന്തകളിലും വഴികളിലും ഞാന്‍ കൂട്ടായത്.....

നിന്‍റെ മനസ്സ്‌ നോവുമ്പോള്‍ എങ്ങിനെ എന്‍റെ കണ്ണ് നിറയുന്നു.....

അവഗണിക്കപ്പെട്ടന്നു തോന്നുമ്പോള്‍ ഞാന്‍ എന്തിനാ ഇത്രയും അസ്വസ്ഥയാകുന്നത്......

ഞാന്‍ നിന്നെയോ നീ എന്നെയോ ഒരിക്കലും കണ്ടിട്ടില്ല ഇനി കാണുമോ എന്നും നിശ്ചയം ഇല്ല......

കൂടപ്പിറപ്പായി ജനിച്ച കൂട്ടുകാരനെപ്പോലെ.......കൂട്ടുകാരനായി വന്ന കൂടപ്പിറപ്പ് നീ......

സന്തോഷവും സങ്കടങ്ങളും പങ്കുവച്ചു നമുക്ക് നന്മയുള്ള സൌഹ്രദത്തില്‍ അനുദിനം വളരാം ......

ആരും ഇല്ലെന്നു തോന്നുമ്പോള്‍,,,ഈ വലിയ ലോകത്തില്‍ നീ ഒറ്റപ്പെട്ടെന്നു തോന്നുമ്പോള്‍,,,,കൊച്ചു കൊച്ചു സന്തോഷങ്ങളും ,,, സങ്കടങ്ങളും,,,, തമാശകളും പങ്കുവയ്ക്കാനും ,,,നിഷ്കളങ്കമായി സ്നേഹിക്കാനും ഈ വലിയ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഞാന്‍ ഉണ്ടാകും വറ്റാത്ത സൌഹ്രദത്തിന്റെ ഉറവയുമായി.......

എന്ന്
  നിന്‍റെ പ്രിയപ്പെട്ട ഫ്രെണ്ട്
മിനി ചാക്കോ പുതുശ്ശേരി

Tuesday, September 18, 2012

സ്നേഹഗീതം

(ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ ജീവിക്കാന്‍ ഇരിക്കുന്നവരോ ജനിക്കാന്‍ പോകുന്നവരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു............)

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശനതിനായികൊതിച്ചു നീയെന്‍റെ പ്രണയത്തിന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ ....കൈകള്‍കൊണ്ട് കാതുകള്‍ അടച്ചു നിശബ്ദമായി ഞാന്‍ തേങ്ങുകയായിരുന്നു.....ഒരു നിമിഷം എന്റെ കേള്‍വി നഷ്ട്ടപ്പെട്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.....കാതുകളിനിന്നു കാതുകളിലെയ്ക്ക് ഒഴുകിയെത്തുന്ന നിന്‍റെ സ്നേഹസ്വരം....ആ സ്നേഹം എന്നെ അന്ധയാക്കുന്നു....

ഓ എന്റെ പ്രിയനേ നിന്‍റെ കൈകള്‍ പിടിച്ചു ആരും കാണാത്ത ഒരു ലോകത്തേയ്ക്ക്.... നീലമേഘത്തിന്റെ ചിറകിലേറി
അങ്ങകലെ മനുഷ്യന്റെ കണ്ണെത്താത്ത നീലഗിരിയുടെ മുകളില്‍ നമുക്ക് പോകണം.....
അവിടെ നിന്‍റെ മടിയില്‍ തലവെച്ചു ആകാശത്തിലെ നക്ഷത്രങ്ങളോട് എനിക്ക് കിന്നാരം പറയണം...

വിശുദ്ധ സ്നേഹത്തിന്റെ അടയാളമായി വാനമേഘങ്ങളില്‍ ഇറങ്ങുന്ന മാലഖമാരോടൊപ്പം സ്നേഹഗീതം പാടണം..
നിലാവില്‍ വിരിയുന്ന നിശാഗന്ധിപ്പൂക്കളെ ഞാന്‍ നിനക്കായി ഒരുക്കിവച്ചിട്ടുണ്ട് .....



നിന്‍റെ മുഖം കൈകളില്‍ എടുത്തു ആ കണ്ണുകളില്‍ തിളങ്ങുന്ന മിഴിനീര്‍ മുത്തുകളെ സാക്ഷിയാക്കി ഞാന്‍ പറയുന്നു പ്രിയേ നമ്മളെപ്പോലെ ഇത്രയും വിശുദ്ധമായി പ്രണയിച്ചവര്‍ ഉണ്ടാകുമോ ....
മിനി  ചാക്കോ പുതുശ്ശേരി

Thursday, August 30, 2012

***മൌനം ***



വാക്കുകള്‍ അലയടിക്കുന്ന

കടലിന്‍റെ നൊമ്പരമാണ്
മൌനം ......!!!

ഏതു വാക്കിനാല്‍
പറയണമെന്നറിയാതെ
അടക്കിപ്പിടിച്ച മൌനം
ഒന്നായി നിറഞ്ഞു
തൂവി പോയതാണ് മഴ......!!! 

ഇത് വരെ മനുഷ്യന്‍
പറയാത്ത വാക്കുകളുടെ
സൌന്ദര്യമാണ് വിരിയുന്ന
ഓരോ പൂക്കള്‍ക്കും ......!!!

ചിന്തകളാല്‍ മലിനപ്പെടാത്ത
വികാരമാണ് 
ഇളം പൈതലിന്‍റെ
ചുണ്ടില്‍ വിരിയുന്ന
പാല്‍പുഞ്ചിരി.......!!!!

പ്രതീക്ഷകള്‍ അസ്തമിച്ച
മനസ്സിന്‍റെ 
ഉള്ളില്‍ ജനിക്കുന്ന
പ്രത്യാശയുടെ കിരണമാണ്
മാനത്ത് വിരിയുന്ന മഴവില്ല്.......!!! 

സങ്കടങ്ങളില്‍ ഒരിക്കലും
കാണാത്ത സൌഹ്രദത്തിന്‍റെ
സാന്ത്വന സ്പര്‍ശമാണ്
അരികിലണയുന്ന മന്ദമാരുതന്‍ .....!!!!

ഏകാന്തതയില്‍ പിരിയാത്ത
 സ്നേഹത്തിന്‍റെ അടയാളമാണ്
കരയെ തേടിയെത്തുന്ന തിരമാല....!!!

Saturday, August 25, 2012

ഓണം ഓര്‍മ്മ

ഓണക്കോടി കിട്ടാന്‍ കൊതിച്ചു ഞാന്‍

അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്നു

ഉച്ചയ്ക്ക് ഉണ്ണാന്‍ വന്ന

അച്ഛന്‍റെ പങ്കു ഉരുള വാങ്ങുമ്പോള്‍

എനിക്കൊരു ഓണക്കോടി വേണമെന്ന്

അച്ഛനോടും പറഞ്ഞു

അടുത്ത ഓണത്തിന് ഉണ്ണിയ്ക്ക് ഓണക്കോടി

അച്ഛന്‍ വാഗ്ദാനം ചെയ്തു

ഒരണപോലും മിച്ചം വയ്ക്കാന്‍ ഇല്ലാത്ത അച്ഛന്‍

പക്ഷെ ഒരോണസദ്യപോലും ഞങ്ങള്‍ക്ക് തരാതിരുന്നിട്ടില്ല

ഓണദിവസം അമ്മ സദ്യയുണ്ടാക്കും

അച്ഛന്‍ തൂശനില മുറിക്കും

മക്കള്‍ ഇല തുടച്ചു വയ്ക്കും

അമ്മ ചോറ് വിളമ്പും  അച്ഛന്‍ കറികളും

ഓണസദ്യ ഉണ്ണുന്ന മക്കളെ നോക്കി

അച്ഛനും അമ്മയും കണ്ണ്നിറയ്ക്കും

അടുത്ത ഓണത്തിനായി ഞാന്‍ കാത്തിരുന്നു 

അച്ഛന്‍റെ കയ്യില്‍നിന്നും ഓണക്കോടി വാങ്ങാന്‍

ഓണംവന്നപ്പോള്‍ ഓണസദ്യ തരാതെ

ഓണക്കോടി തരാതെ

ഓണനാളില്‍ കോടി വാങ്ങി

മുറ്റത്തെ മാവിനോപ്പം യാത്രയായി  

അഗ്നിനാളങ്ങള്‍ക്ക് കീഴടങ്ങി

ഓണമില്ലാത്ത നാട്ടിലേയ്ക്ക് അച്ഛന്‍

യാത്രയാകുമ്പോള്‍ അച്ഛന്‍റെ ഓര്‍മ്മകള്‍

ഞങ്ങള്‍ക്ക് സമ്മാനിച്ചത് കണ്ണീരിന്‍റെ ഓണമായിരുന്നു.

Thursday, August 23, 2012

....പനിനീര്‍പ്പൂവ്...

നിന്റെ സാമീപ്യവും 
സപര്‍ശനവും കൊതിച്ചു
നിന്റെ വീട്ടുമുറ്റത്ത്‌ 

ഒരു പനിനീര്‍പൂവായി
വിരിയുമെന്നു
ഞാന്‍ തന്ന വാഗ്ദാനം നീ മറന്നുവോ


അന്ന് നീ എന്നോട് പറഞ്ഞിരുന്നു

നുള്ളി നോവിക്കാതെ
ഒരിതള്‍പോലും കൊഴിയാതെ
നിന്നെ ഞാന്‍ എന്റെ ഹ്രദയത്തോട് ചേര്‍ക്കുമെന്ന്
ഇന്ന് ഈ  മുറ്റത്ത്‌ ഞാന്‍ വിരിഞ്ഞത്
നീ കാണുന്നില്ലേ
നീ അരികിലൂടെ പോകുമ്പോള്‍
എന്നെയൊന്നു നോക്കിയിരുന്നെങ്കില്‍
ഒന്ന് തൊട്ടിരുന്നെങ്കില്‍
എന്റെ ജന്മം സഫലമായേനെ

ഒടുവില്‍ നീയെന്നെ അറുത്തെടുത് ചുംബിച്ച്
എന്റെ ഹ്രദയമാണെന്ന് മൊഴിഞ്ഞു
കാമുകനുനെരെ നീട്ടുമ്പോള്‍,
അവന്‍ അത് ഹ്രദയത്തില്‍ ഏറ്റുവാങ്ങുമ്പോള്‍
കഥയറിയാതെ ആയിരം കാമുക ഹ്രദയങ്ങള്‍
പനിനീര്‍പ്പൂവായി വിരിയുവാന്‍ വെമ്പുകയായിരുന്നു

മിനി ചാക്കോ പുതുശ്ശേരി.

Saturday, August 18, 2012

****പുനര്‍ജന്മം****



അറവുകാരന്‍ ഇട്ട തുച്ഛമായ തുട്ടിനു
വളര്‍ത്തച്ഛന്‍ വിറ്റ മിണ്ടാപ്രാണി പെണ്ണവള്‍
വിധിയുടെ തൊഴുത്തില്‍ ആരോ സമ്മാനിച്ച ബീജം
അവള്‍പോലുമറിയാതെ ഉദരത്തില്‍ മുളപൊട്ടി

അതിര്‍ത്തികള്‍  കടന്നു കൊലക്കളത്തിലെയ്ക്കു
യാത്രയാകുമ്പോഴും അവള്‍ നിശബ്ധയായിരുന്നു.
ഒടുവില്‍ ഒരു പുലരിയില്‍
കൊലക്കത്തിക്ക് ഊഴം കാത്തു കിടക്കവേ
അവള്‍ അറിഞ്ഞു
തന്നോടൊപ്പം കൊല്ലപ്പെടാന്‍ പോകുന്ന രണ്ടു ജീവനെ

കൊലക്കത്തി മിനുക്കുന്ന
അറവുകാരന്റെ മുഖത്തേയ്ക്ക് അവള്‍ ദയനീയമായി നോക്കി
കരളില്‍ കരുണവറ്റാത്ത അറവുകാരന്‍ അവള്ക്കു
അരനാഴികനേരം അനുവദിച്ചു കൊടുത്തു.

അടുത്ത നാഴികയില്‍
അവള്‍ രണ്ടു കുഞ്ഞുങ്ങള്ക്ക് ‌ ജന്മം നല്കി
ജീവന്‍മരണ പോരാട്ടത്തില്‍
ഈറ്റുനോവുപോലും അവളെ വേദനിപ്പിച്ചില്ല

അമ്മയ്ക്ക് പുനര്‍ജന്മമായി വന്ന കണ്‍മണികള്‍
അറവുശാലയില്‍ നിന്നും അമ്മയെ
വാല്‍സല്യ തൊഴുത്തിലെത്തിച്ച പൊന്നോമനകള്‍
വളര്‍ത്തച്ഛനായി മാറിയ അറവുകാരന്‍ അവയെ ലാളിക്കുന്നു.
നാടിനും വീടിനും ഓമനയായി
അറവുശാലയെ നേരിടാനുള്ള കരുത്താര്‍ജിച്ചു  അവര്‍ വളരുന്നു.

(രണ്ടു മാസം മുന്‍പ്  പത്രത്തില്‍ ഒരു വാര്‍ത്ത  കണ്ടു.കൊല്ലാന്‍ കൊണ്ടുവന്ന പശു ഇരട്ടപ്രസവിച്ചു എന്ന്.....ഒരുമണിക്കൂര്‍ കഴിഞ്ഞു ഇറചിയായി മാറേണ്ട പശുവിനെയാണ് വയറ്റിലെ തുടിപ്പ് കണ്ടു അറവുകാരന്‍ കൊല കുറച്ചു നേരത്തേയ്ക്ക് മാറ്റിവച്ചത്......കാഴ്ചയില്‍ എല്ലും തോലുമായിരുന്ന പശു ഗര്ഭിുണിയായിരുന്നു എന്ന് കാഴ്ചയില്‍ പോലും തോന്നുമായിരുന്നില്ല എന്ന്.......എന്തോ രണ്ടുമാസം മുന്‍പ്  കണ്ട ഈ വാര്‍ത്തയും പശുവും ഇന്നലെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി...അപ്പോള്‍ മൊബൈല്‍ എടുത്തു ടൈപ്പ് ചെയ്തുവച്ചതാണ് ഈ വരികള്‍......)

Sunday, August 12, 2012

സ്പാനിഷ് വില്ല


(തുടര്‍ച്ച.......)

“വര്‍ഗീസ്‌ പോകാം”
ജോസഫ്‌ നടന്നു.
“മോള് പോയിക്കോ”
ജോസഫ്‌ ആന്‍മേരിയോടു പറഞ്ഞു.
“ജോസഫ്‌ നമുക്ക് ആ പയ്യനെ ഒന്ന് കാണണ്ടേ?”
വര്‍ഗീസ്‌ ശാന്തമായി പറഞ്ഞു.
“താന്‍ വരുന്നുണ്ടോ ഞാന്‍ പോകുന്നു”
ജോസഫ്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍മേരി വിളിച്ചു.
:അപ്പാ”
തിരിഞ്ഞു നോക്കിയ ജോസഫ്‌ കണ്ടത് ഒരു വീല്‍ചെയറില്‍ പുഞ്ചിരിച്ചുകൊണ്ട് വരുന്ന സുമുഖനായ ഒരു യുവാവിനെയാണ്.ആന്‍ മേരി വീല്‍ചെയര്‍ പതുക്കെ മുന്‍പോട്ടു തള്ളി.ജോസഫ്‌ ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചു.
“അപ്പാ ഇതാണ് റാം”
ആന്‍ മേരി ചെയറില്‍ ഇരിക്കുന്ന രാംദാസ്നെ കാണിച്ചു കൊണ്ട് പറഞ്ഞു.
“അപ്പച്ചന്‍ ക്ഷമിക്കണം നിങ്ങളുടെ ഈ മാലഖകുട്ടിയെ തട്ടിയെടുത്തതിന് “
റാം കൈകള്‍ കൂപ്പി പറഞ്ഞു.

ജോസെഫിന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയതല്ലാതെ ശബ്ദം ഒന്നും പുറത്തു വന്നില്ല.വറചട്ടിയില്‍ നിന്നും എരിതീയില്‍ എറിയപ്പെട്ടത്‌പോലെ അയാളുടെ ഹ്രദയം നൊന്തുനീറി ജോസഫ്‌ ഒന്നും മിണ്ടാതെ തളര്‍ച്ചയോടെ ഓട്ടോയില്‍ കയറി ഇരുന്നു.തല കൈയില്‍ താങ്ങി മൌനമായിരുന്ന ജോസെഫിന്റെ കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു.

ആന്‍ മേരിയും കരയുവായിരുന്നു എന്നും ഉമ്മ തന്നിട്ടെ അപ്പച്ചന്‍ പോകാറുള്ളൂ...ഇന്ന് തന്നെ വെറുത്തുകൊണ്ടാണ് അപ്പച്ചന്‍ പോകുന്നത്.അവള്‍ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടി.
വര്‍ഗീസും അനുമോളും ഒന്നും പറയാതെ അവിടെ നിന്നും പോന്നു .
ഓട്ടോയില്‍ കയറിയിരുന്നു വര്‍ഗീസ്‌ ചോദിച്ചു .
“ആ പയ്യന് എന്ത്പറ്റിയതാ?”
അനുമോള്‍ പറയാന്‍ തുടങ്ങി
അന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു.ദ്ര്തിയില്‍ റോഡു മുറിച്ചു കടക്കുയായുന്നു.ആദ്യം ഓടി കടന്നിട്ടു അനുമോള്‍ ആന്മേരിയെ വിളിച്ചു.

“നീ പേടിക്കാതെ ഇങ്ങുവാ ഇങ്ങനെ നിന്നാല്‍ നീ അവിടെ നില്‍ക്കാതെ ഉള്ളു “
ആന്‍മേരി പേടിച്ചു റോഡിനു നടുക്ക് എത്തിയതും ഒരു ബൈക്ക് ചീറിപാഞ്ഞു വന്നു. അവളുടെ ദേഹത്ത് തട്ടാതിരിക്കാനായി ബൈക്ക് വെട്ടിച്ചതും ബൈക്ക് തലകീഴെ മറിഞ്ഞു.
ആന്‍മേരി ആ കാഴച്ചകണ്ട് ഞെട്ടി വിറച്ചു ബൈക്ക് തന്നെയും കൊണ്ട് പോയി എന്നാണു അവള്‍ കരുതിയത്‌.
ബൈക്കില്‍ ഉണ്ടായ ചെറുപ്പക്കാരന്‍ ചോരയില്‍ കുളിച്ചു കിടന്നു പിടയുന്നു.ആന്‍മേരി എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നു.
“ആന്‍മേരി നീ വാ എനിക്ക് പേടിയാകുന്നു “
അനുമോള്‍ അവളെ പിടിച്ചു വലിച്ചു.
“അനു ഇവിടെയെങ്ങും ആരെയും കാണുന്നില്ല ഇയാളെ ആശുപത്രിയില്‍ എത്തിക്കാതെ നമ്മള്‍ പോകുന്നത് ശരിയല്ല”
ആന്‍മേരി പറഞ്ഞു .
“നീ വരുന്നുണ്ടോ നമ്മളെകൊണ്ട് എന്ത് ചെയ്യാന്‍ പറ്റും”
“ഇല്ല അനു അയാളെ ഹോസ്പിറ്റലില്‍ എത്തിക്കണം ഞാന്‍ ആയിരുന്നു ഈ അവസ്ഥയില്‍ കിടക്കേണ്ടി വന്നതെങ്കില്‍ ...എന്നെ തട്ടാതിരിക്കാന്‍ നോക്കിയതാ..”
ആന്‍മേരി കരഞ്ഞുകൊണ്ടാണ് പറഞ്ഞത്.
“നീയെന്ത പറയുന്നേ നമ്മള്‍ എന്തുചെയും”
“എന്തെങ്കിലും ചെയ്തെ പറ്റുകയുള്ളൂ ഇങ്ങനെ സംസാരിച്ചു സമയം കളയാനില്ല’
ആന്‍മേരി ദൂരെ തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്റെ അടുത്ത് ഓടിയെത്തി...
രക്തത്തില്‍ കുളിച്ചു കിടന്ന അയാളെ താങ്ങി എഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
“ഇല്ല എനിക്ക് എഴുന്നേല്‍ക്കാന്‍ ആകുന്നില്ല കുട്ടി”
അയാള്‍ ദീനതയോടെ പറഞ്ഞു.
സംസാരിക്കുന്ന കേട്ടപ്പോള്‍ തന്നെ ആന്‍മേരിക്ക് ആശ്വാസമായി ഗുരുതരമായി ഒന്നും സംഭവിചിട്ടില്ലന്നു അവള്‍ ഉറപ്പിച്ചു.
ആന്‍മേരി അതിലെ വന്ന കാറിനു കൈ കാണിച്ചു.അത് നിറുത്താതെ പോയി .അവള്‍ ബോയ്‌ ഹോസ്റ്റലിലെ കൂട്ടുകാരെ ഫോണ്‍ ചെയ്തു വരുത്തി.അവര്‍ പാഞ്ഞെത്തി ഹോസ്പിറ്റലില്‍ നിന്നും ആബുലന്‍സ്‌ വരുത്തി അയാളെ അവരുടെ ഹോസ്പിറ്റലില്‍ എത്തിചു.
അവര്‍ പഠിക്കുന്ന ഹോസ്പിറ്റല്‍ ആയതുകൊണ്ട് അവള്‍ക്കു അവിടെ എല്ലാം പരിചയം ആയിരുന്നു.ഡോക്ടര്‍ വന്നു നോക്കി കാര്യമായ കുഴപ്പം ഒന്നും കാണുന്നില്ല തലയിലെ മുറിവ് കുറച്ചു ആഴതിലുണ്ട്
അയാളുടെ മുറിവ് എല്ലാം അവിടെയുള്ള നേഴ്സുമാര്‍ വച്ചുകെട്ടി.ആന്മേരിയും അവരുടെ കൂടെ നിന്നു.
“ഇനി ഒന്ന് എഴുന്നേറ്റു നോക്കു”
ആന്‍മേരി പറഞ്ഞു.
അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പക്ഷെ പറ്റുന്നില്ല.
“എന്താണ് ഇയാളുടെ പേര്?”
ആന്‍മേരി ചോദിച്ചു.
“റാം രാംദാസ”
“ റാം പേടിചിട്ടാകും ഞങ്ങള്‍ ഹെല്‍പ്‌ ചെയ്യാം “
ആന്‍മേരി പറഞ്ഞു.അവളും നേഴ്സും കൂടി അയാളെ താങ്ങി എഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
“ഇല്ല എനിക്കെന്തോ പറ്റിയിട്ടുണ്ട് എന്റെ കാലുകള്‍ നിലത്ത് ഉറപ്പിക്കാന്‍ പറ്റുന്നില്ല.”
രാം പറഞ്ഞു.
ഡോക്ടര്‍ വന്നു സ്കാന്‍ ചെയ്യാന്‍ എഴുതി.
അയാളെ സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ അനുമോള്‍ പറഞ്ഞു.
“ഇനി നമുക്ക് പോകാം ബാക്കി എല്ലാം അവര്‍ നോക്കികൊളും”
“സ്കാന്‍ ചെയ്തു വരട്ടെ അനു എന്നിട്ട് അയാളുടെ വീട്ടില്‍ ആരെയെങ്കിലും അറിയിച്ചിട്ടു നമുക്ക് ഹോസ്റ്റലിലെയ്ക്ക് പോകാം”
ആന്‍മേരി പറഞ്ഞു.
“അങ്ങോട്ട്‌ ചെന്നാല്‍ ഇന്ന് നമ്മളെ ആ വാര്‍ഡന്‍ പുറത്താക്കും “
“എന്നാല്‍ നീ പോയിക്കോ വ്യക്തമായ കാരണം പറഞ്ഞാല്‍ പോരെ അവരോടു “
ആന്‍മേരി പറഞ്ഞു.
“ഇല്ല നീ വന്നിട്ടേ ഞാന്‍ പോകുന്നുള്ളൂ “
അനുമോള്‍ അക്ഷമയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
സ്കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചു.
“ആരാണ് കൂടെയുള്ളത്”
ആന്‍മേരി പറഞ്ഞു.
ആരുംഇല്ല ഡോക്ടര്‍ ഇപ്പോള്‍ അപകടസ്ഥലത്ത് നിന്നും ഞങ്ങളാണ് ഇങ്ങോട്ട് കൊണ്ടുവന്നത്.
“വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്..കുറച്ചു അധികം നാള്‍ ചികില്‍സ വേണ്ടിവരും.....പ്രാര്‍ത്ഥിക്കുക എല്ലാം ശരിയാകും“
ആന്മേരിയ്ക്ക് ദേഹം തളരുന്നതുപോലെ തോന്നി...ഇത്തരം ഒരുപാട് കേസുകള്‍ നിരന്തരം കാണുന്നതാണ്.പിന്നെ ജീവിതകാലം മുഴുവനും എഴുന്നെല്‍ക്കാണോ നടക്കാനോ ആകാതെ കഴിയെണ്ടിവരുന്നവര്‍....ദൈവമേ അറിയാതനെങ്കിലുംഞാന്‍ ഇതിനൊരു കാരണമായല്ലോ.
അവള്‍ അനുമോളോട് പറഞ്ഞു.
“റാമിനെ റൂമില്‍ ആക്കിയിട്ട് അയാളുടെ വീട്ടില്‍ വിവരം അറിയിക്കട്ടെ എന്നിട്ട് നമുക്ക് പോകാം അനു”
അവര്‍ റാമിനെ റൂമില്‍ എത്തിച്ചു കിടക്കയിലെയ്ക്ക് കിടത്താന്‍ ആന്മേരിയും സഹായിച്ചു.ബെഡ്ഷീറ്റ് എടുത്തു അയാളുടെ കാലുകളില്‍ ഇടുമ്പോള്‍ ആന്‍മേരി ചോദിച്ചു.
“റാമിന്റെ വീട് എവിടെ?”
“ഞാന്‍ ബാഗ്ലൂര്‍ തന്നെയാണ് താമസം “
“വീട്ടിലെ നമ്പര്‍ തരു അവരെ വിളിച്ചു വിവരം അറിയിക്കണ്ടേ?”
വീഴ്ചയില്‍ റാമിന്റെ മൊബൈല്‍ തകര്‍ന്നുപോയിരുന്നു.
“എന്തിനാ ....ഇതിപ്പോള്‍ സീരിയസായിട്ടു ഒന്നും ഇല്ലാലോ .. നാളെ പോകാമല്ലോ..വീട്ടില്‍ പറഞ്ഞാല്‍ അവര് പേടിക്കും...”
“റാം നാളെ പോകാന്‍ പറ്റില്ല നട്ടെല്ലിന് ചെറിയ ക്ഷതം പറ്റിയിട്ടുണ്ട് അതാണ്‌ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്തത്’
ആന്‍മേരി ശാന്തയായി പറഞ്ഞു.
“കുറച്ചു അധികം നാള്‍ ഇവിടെ കിടക്കേണ്ടിവരും വീട്ടില്‍ വിവരം പറയുന്നതാണ് നല്ലത്....ഇവിടെ റാമിന്റെ അടുത്തും എപ്പോഴും ഒരാള്‍ വേണം”
“അതിനു എനിക്ക് ഒരു വേദനയോ ബുദ്ധിമുട്ടോ ഒന്നും തോന്നുന്നില്ലടോ”
റാം പറഞ്ഞു.
ആന്‍മേരി ഒന്നും മിണ്ടിയില്ല.
“എന്തായാലും വീട്ടില്‍ വിവരം അറിയിക്കണം, നമ്പര്‍ തരു ഞാന്‍ വിളിച്ചുപറയാം”
“ഇയാളുടെ പേര് എന്താ?”
രാം ചോദിച്ചു.
“ആന്‍മേരി “
പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
രാം നമ്പര്‍ പറഞ്ഞു കൊടുത്തു...ആന്‍മേരി റാമിന്റെ വീട്ടില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
“എന്നാല്‍ ഞാന്‍ പോകുവാന് രാം ...ഇനിയും താമസിച്ചാല്‍ പറ്റില്ല വാര്‍ഡന്‍ ഞങ്ങളെ പുറത്താക്കും ....നാളെ കാണാം കഥകള്‍ ഒക്കെ അപ്പോള്‍ പറയാം ഓക്കേ... ഞാന്‍ ഈ ഹോസ്പിറ്റലിലാണ് ബോണ്ട് ചെയ്യുന്നത്.. “
“ഉം“
അവന്‍ മൂളി
“എന്നാല്‍ പോയിട്ട് വരാം”
മനോഹരമായ ഒരു പുഞ്ചിരി അവനു സമ്മാനിച്ചിട്ട് അവള്‍ റൂമില്‍ നിന്നും ഇറങ്ങി.
ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനുശേഷം വീല്‍ചെയറില്‍ രാം ആശുപത്രി വിടുമ്പോള്‍ പിരിയാനാകാത്ത വിധം അടുത്തുപോയിരുന്നു ആന്മേരിയും രാംദാസും.
റാമിന്റെ അച്ഛന്‍ ആന്ധ്രാക്കാരനും അമ്മ മലയാളിയും ആണ്...അച്ഛന്‍ നേരത്തെ മരിച്ചു..റാമിന് രണ്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതാണ്...അവനു പത്തു വയസ്സുള്ളപ്പോള്‍ അമ്മ വേറെ കല്യാണം കഴിച്ചു...അതില്‍ മക്കലോന്നും ഇല്ല ...ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ആയി ജോലി ചെയുകയായിരുന്നു  ഇരുപത്തേഴു വയസ്സുള്ള രാമദാസ്‌..
ഒരു ദിവസം ആന്‍മേരി എന്നോട് വന്നു പറഞ്ഞു.
“അനു ഞാന്‍ ഇന്ന് റാമിന്റെ വീട്ടില്‍ പോവുകയാണ് ഇന്ന് റാമിന്റെ പിറന്നാളാണ് “
ആന്‍മേരി ഒരുപാട് സന്തോഷത്തിലായിരുന്നു.
“നീ ഇത് എന്ത് ഉദ്ദേശിച്ച ആന്‍മേരി നിനക്ക് സിമ്പതി കുറെ കൂടുന്നുണ്ട്.”
അനുമോള്‍ പറഞ്ഞു.
“അനു നീ അങ്ങിനെ പറയരുത്......ഓടിച്ചാടി നടന്ന ഒരാള്‍ പെട്ടന്ന് ഒരു ദിവസം ജീവിതം മുഴുവന്‍ വീല്‍ചെയറില്‍ തള്ളിനീക്കേണ്ട ഒരു അവസ്ഥ ....ആലോചിക്കാന്‍ കൂടി പറ്റുമോ  അതൊക്കെ നമുക്ക്....ഒറ്റയ്ക്കായി എന്നാ ഒരു തോന്നല്‍ റാമിന് ഉണ്ടാകാന്‍ പാടില്ല.......അതിനു എന്നെകൊണ്ട് ആകുന്നതു ഒക്കെ ഞാന്‍ ചെയ്യും അനു.”
അതുപറയുമ്പോള്‍ അവളുടെ സ്വരത്തിലെ ഉറപ്പും കണ്ണുകളിലെ മിഴിനീര്‍ തിളക്കവും അനു ശ്രദ്ധിച്ചു.
“എന്താ നിന്റെ പ്ലാന്‍ ആന്‍മേരി?”
അനു  ചോദിച്ചു.
“കഴിയുമെങ്കില്‍ ജീവിതം മുഴുവന്‍ റാമിന് കൂട്ടാവണം....”
“അത് നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...നിന്റെ അപ്പച്ചന്‍ അമ്മച്ചി ...എന്തിനു ഞാന്‍ പോലും ഇതിനു നിന്റെ കൂടെയുണ്ടാകും എന്ന് നീ വിചാരിക്കുന്നുണ്ടോ?”
“വേണ്ട ആരും ഇല്ലെങ്കിലും ആന്‍മേരി അത് ഉറപ്പിച്ചതാ...അപ്പച്ചന്‍ അമ്മച്ചി അവര്‍ക്ക് എന്നെ മനസ്സിലാകും അനു...സ്നേഹം മാത്രം തന്നു വളര്തിയതാ അവര്‍ എന്നെ.......സ്നേഹിക്കാന്‍ മാത്രം പടിപ്പിചിട്ടുള്ള് അവര്‍......അവര്‍ക്ക് അവര്‍ക്ക് എന്നെ മനസിലാകും ....”
ആന്മേരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“നീ വിഷമിക്കണ്ട നിനക്ക് കുറ്റബോധം ആണ് നീ കാരണം റാമിന് ഈ അവസ്ഥ വന്നു എന്നാ കുറ്റബോധം അതാ നിന്നെകൊണ്ട് ഇങ്ങിനെയൊക്കെ പറയിപ്പിക്കുന്നെ.....നീ പോയിട്ടുവാ എന്റെ ആശംസകള്‍ പറഞ്ഞേക്കു രാമിനോട് ഓക്കേ “
അനുമോള്‍ അവളെ ആശ്വസിപ്പിച്ചു.
“ഞാന്‍ പോയിട്ട് വരാം അനു”
അവള്‍ അനുമോളുടെ കവിളില്‍ ഒരു ഉമ്മകൊടുതിട്ടു ഇറങ്ങി
********************************************
ആന്‍മേരി റാമിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ രാം കിടക്കയിലിരുന്നു എന്തോ എഴുതുകയായിരുന്നു....
“ഹായ്‌ രാം “
“ആഹ ആരിതു മാലഖകുട്ടിയോ...”
“ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ റാം..”
അവള്‍ കൊണ്ടുവന്ന ബൊക്ക റാമിന് കൊടുത്തിട്ട് വിഷ് ചെയ്തു.
“താങ്ക്യു മൈ ഡിയര്‍ ..”
പുഞ്ചിരിയോടെ റാം അതുവാങ്ങി.
“പറ വിശേഷം പറ ഇന്ന് എന്തായിരുന്നു സ്പെഷ്യല്‍ ?”
ആന്‍മേരി കിടക്കയില്‍ റാമിന്റെ അരികില്‍ ഇരുന്നിട്ട് ചോദിച്ചു.
“എന്ത് സ്പെഷ്യല്‍....നാട്ടില്‍ നിന്നും കുറച്ചു കൂട്ടുകാര്‍ വിളിച്ചിരുന്നു ....കഴിഞ്ഞ കൊല്ലം അവര് എന്നെ ഈ പേരില്‍ കുറെ മുടിപ്പിച്ചതാ....ഇപ്പോള്‍ അവര്‍ക്ക് ചിലവ ചോദിക്കാന്‍ പറ്റില്ലലോ ....”
റാം ചിരിച്ചു.
“ ആ പിന്നെ ഒരാള്‍ വിളിച്ചിരുന്നു കേട്ടോ എന്‍റെ കാമുകിയായിരുന്നു....അന്ന് ഹോസ്പിറ്റലില്‍ വന്നു എന്‍റെ വിവരങ്ങള്‍ എല്ലാം അറിഞ്ഞിട്ടു പോയതാ അവള്‍...പിന്നെ ഒന്നുവിളിക്കുകപോലും ചെയ്തില്ല....ഇന്ന് എന്‍റെ ബര്‍ത്ത്ഡേ ആണെന്ന് അവളുടെ മൊബൈല്‍ ഓര്‍മ്മിപ്പിച്ചു എത്രെ അതുകൊണ്ട് ഒരു ആശംസപറയാന്‍ വിളിച്ചതാ.....അടുത്തമാസം കല്യാണമാനെന്നും പറഞ്ഞു.”
റാം പറഞ്ഞുകൊണ്ടിരുന്നു.
ആന്‍മേരി എല്ലാം മൂളികെട്ടു
“എന്താടോ തനിക്ക് ഒരു വിഷമം പോലെ.”
ആന്മേരിയുടെ കണ്ണ് നിറഞ്ഞിരിക്കുന്ന കണ്ട്‌ റാം ചോദിച്ചു.
“ ഹേയ് ഒന്നുമില്ല റാം “
അവള്‍ പെട്ടന്ന് എഴുന്നേറ്റു റൂമിനു വെളിയില്‍പോയി
“ആന്‍മേരി പോവുകയാണോ?”
“ ഇല്ല റാം ഞാന്‍ ദാ വരുന്നു.”
അവള്‍ റൂമിനു പുറത്തുവന്നു  ...നിറഞ്ഞു നിറഞ്ഞു വരുന്ന കണ്ണീര്‍ മറയ്ക്കാന്‍ പാടുപെട്ടു ആന്‍മേരി.... ചുരിദാറിന്റെ ഷോള്‍ കൊണ്ട്‌ കണ്ണും മുഖവും  തുടച്ചു റാമിന്റെ അടുത്ത് ചെന്നു.
“ഇത് നോക്ക് ഞാന്‍ ആന്മേരിയെ കുറിച്ച് എഴുതിയതാ...”
റാം കയ്യിലിരുന്ന പേപ്പര്‍ ആന്മേരിയ്ക്ക് നീട്ടികൊണ്ടു പറഞ്ഞു.
“എന്നെകുറിച്ച് ഇതിനുംമാത്രം എന്തെഴുതാനാ റാം “
“വായിക്കു എന്നിട്ടു പറ “
റാം ചിരിച്ചു.
ആന്‍മേരി അതുവാങ്ങി വായിച്ചു.

“മനസ്സുകൊണ്ടോന്നു കാണാന്‍ കൊതിയ്ക്കുമ്പോള്‍
കണ്ണെത്താദൂരത്തുനിന്ന് ഒരു സന്ദേശമായി നീ
ഒഴുകിയെത്തുന്നു കൂടെയുണ്ട് ഞാനെന്നും
ഇനി നീ തനിച്ചല്ല
കണ്ടപ്പോള്‍ ഒന്ന് ചേര്‍ത്തണയ്ക്കാന്‍ ഉള്ളം വെമ്പിഎങ്കിലും
പുഞ്ചിരിയോടെ എന്‍ നേര്‍ക്ക്‌ കൈകള്‍ നീട്ടി നീ
ആ പൂപോലുള്ള കൈകളെ തൊട്ട എന്‍റെ കൈകളെ
കവിളോട്ചേര്‍ത്ത് ഏകാന്തതയില്‍ ഞാന്‍ നിന്‍ സാമീപ്യം അനുഭവിക്കുന്നു
കവിലൂടോഴുകുന്ന മിഴിനീര്‍ മുത്തുകള്‍
കാതില്‍ തൊട്ടുമൊഴിയുന്നു ഈ സുഖമുള്ള നോവാണ് പ്രണയമെന്നു
തനിചെന്നു തോന്നുമ്പോള്‍ ഒരു കുളിര്‍തെന്നലായ്‌ പുല്‍കി
അരികിലെന്നും നീയെത്തുന്നു
പ്രണയഗീതങ്ങലോ മധുരമൊഴിയോ ചൊല്ലുവാന്‍
അറിയില്ല എനിക്കെങ്കിലും
ഇനിയൊരു ജന്മത്തിലും എന്നോളം നിന്നെ സ്നേഹിക്കാന്‍
കഴിയില്ലാര്‍ക്കുമെന്ന സത്യത്തെ അറിയുന്നു ഞാന്‍
നാളെ ഞാന്‍ നിനക്ക് ആരുമാല്ലാതായി മാറിയേക്കാം
കാലം കഴിയുമ്പോള്‍ എന്നോര്‍മ്മപോലും അതില്‍ ഒഴുകി
അകലെ അകലെ പോയ്‌മറഞ്ഞെക്കാം
അപ്പോഴും ഇരുളടഞ്ഞ എന്‍റെ ജീവിതത്തില്‍
നിന്റെ കണ്ണില്‍ കണ്ട സ്നേഹപ്രകാശം
അതുമാത്രം മതി എനിക്ക് ആകാശം മാറുംവരെ
നിന്നെ ഓര്‍ക്കാനും സ്നേഹിക്കാനും ..
**************************************
വായിക്കുമ്പോള്‍ ആന്മേരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് റാം കാണുന്നുണ്ടായിരുന്നു....
“റാം “ ഐ ലവ് യു “
ആന്‍മേരി അവന്റെ മുഖം കൈകളിലെടുത്തു നെറ്റിയില്‍ ചുംബിച്ചു.
“റാമിന്റെ ഒപ്പം ഞാനുണ്ടാകും എന്നും”
“അയ്യേ ഈ മാലഖക്കുട്ടി എന്താ ഈ പറയുന്നേ....എന്നും നിനക്ക് എന്റെ ഒപ്പം ഉണ്ടാകാന്‍ പറ്റുമോ ഏതെന്കിലും കോന്തന്‍ വന്നു കേട്ടികൊണ്ട് പോകില്ലേ നിന്നെ”
രാം പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.
ഇല്ല ഞാന്‍ ഈ ജീവിതത്തില്‍ റാമിനെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നു...ഇത് സഹതാപം കൊണ്ടല്ല......രാമിനോടുള്ള ഇഷ്ട്ടംകൊണ്ട് തന്നെയാണ്....”
ആന്‍മേരി പറഞ്ഞു.
“ഞാന്‍ ഇറങ്ങുവാ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കണം”
ആന്‍മേരി യാത്രപറഞ്ഞു ഇറങ്ങി....
റാമിനെ എന്നും വിളിക്കും സംസാരിക്കും.
റാമിന് കൂട്ടുകാര്‍ കാറില്‍ കൈകൊണ്ടു പ്രവര്‍ത്തിക്കാനായി ബ്രേക്കും മറ്റും ഘടിപ്പിച്ചു കൊടുത്തു.....അങ്ങിനെ രാം തനിയെ ഡ്രൈവ്‌ ചെയ്യാനും തുടങ്ങി.അതോ റാമിന് വലിയൊരു അനുഗ്രഹമായിരുന്നു...മിക്കവാറും സായാഹ്നങ്ങളില്‍ റാം കാര്‍ എടുത്തു പുറത്തുപോകും.കാറില്‍ കയറാനും ഇറങ്ങാനും ഒരാളുടെ ഹെല്‍പ്‌ വേണം...ഒരു ദിവസം റാം ആന്മേരിയെ വൈകുന്നേരം പുറത്തേയ്ക് പോകാനായി ക്ഷണിച്ചു.
അവള്‍ സന്തോഷത്തോടെ സമ്മതിച്ചു.കാറില്‍ കയറാന്‍ ആന്‍മേരി സഹായിച്ചു..റാം എന്നും പോകാറുള്ള പൂന്തോട്ടത്തിയെക്കാന് പോയത്..ആന്‍മേരി അവനെ വീല്‍ചെയറില്‍ ഇരുത്തി അവിടെ എല്ലാം കൊണ്ട് നടന്നു കാണിച്ചു.അടുത്തുകണ്ട പൂക്കളെ എല്ലാം തൊട്ടും തലോടിയും റാമിന്റെ സന്തോഷം കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അവര്‍ വീട്ടിലേയ്ക് തിരിച്ചപ്പോള്‍ സന്ധ്യമയങ്ങിയിരുന്നു...പകുതി വഴിപിന്നിട്ടപ്പോള്‍ രണ്ടു ബൈക്ക്‌ കാറിനെ ബ്ലോക്ക്‌ ചെയ്തു..ബൈക്കില്‍ നിന്ന് ഇറങ്ങിയവര്‍ കാറിനു അടുത്തുവന്നു.
“ഹലോ ഒന്നിറങ്ങി വന്നെ .”
ഒരാള്‍ ആന്‍മേരി ഇരുന്ന സൈഡില്‍ വന്നു കുനിഞ്ഞു നോക്കിയിട്ട് പറഞ്ഞു.
“ആരാ റാം ഇവരൊക്കെ?”
ആന്‍മേരി പേടിയോടെ ചോദിച്ചു.
“അറിയില്ല മോളെ “
റാമിന് അവര്‍ ഏതോ ഗുണ്ടകള്‍ ആണെന്ന് മനസ്സിലായി.
“ആരാ നിങ്ങളൊക്കെ വഴിയില്‍ നിന്നും മാറു”
റാം ദേഷ്യത്തോടെ പറഞ്ഞു.
“അയ്യോ ചേട്ടന്‍ പോയിക്കോ ഞങ്ങള്‍ക്ക് ദാ ഇവളെ മതി...”
ഒരുത്തന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കാറിന്റെ ഡോര്‍ വലിച്ചു തുറന്നു ആന്മേരിയെ കൈയ്ക്ക് പിടിച്ചു വലിച്ചു.
“എന്നെ വിട് ആരാ നിങ്ങളൊക്കെ വിടു എന്നെ  
ആന്‍മേരി ഉറക്കെ നിലവിളിച്ചു.
“മിണ്ടരുത്’
ഒരാള്‍ അവളുടെ വായ്‌ അടച്ചുപിടിച്ചു.
“റാം”
ആന്‍മേരി അവരുടെ കൈയില്‍ പിടിച്ചു കുതറിയോടി റാമിന്റെ അടുത്തുവന്നു
“ഇവിടെ വാടി”
അലറിക്കൊണ്ട് ഒരുത്തന്‍ അവളെ പിടിച്ചു വലിച്ചു.
റാം എന്ത് ചെയ്യുമെന്നരിയാതെ പകച്ചുപോയി ...ഈ കശ്മലന്മാര്‍ ആന്മേരിയെ ഉപദ്രവിക്കുന്നതിനു മുന്പ് തനിക്ക് എന്താണ് ചെയ്യാന്‍ പറ്റുക....താന്‍ ഒരു ബലഹീനനാനെന്നു അറിഞ്ഞാല്‍ ഇവര്‍ക്ക് തന്നെ കീഴ്പ്പെടുത്തുക എളുപ്പമാകും ..
“ആന്‍മേരി പേടിക്കണ്ട ഇവര്‍ നിന്നെ ഒന്നും ചെയ്യില്ല റാം ആണ് പറയുന്നേ”
റാം ഉറപ്പോടെ ഉറക്കെ പറഞ്ഞു.
“അതെ അവനു കാര്യം മനസ്സിലായി ഞങ്ങള്‍ ഒന്നും ചെയ്യില്ല ഞങ്ങളോട് സഹകരിച്ചാല്‍ മതി”
കറുത്ത്തടിച്ച ഒരാള്‍ കൈ അടിച്ചു ശബ്ദം ഉണ്ടാക്കികൊണ്ട് പറഞ്ഞു.
റാം പെട്ടന്ന് കാര്‍ പിറകോട്ടു എടുത്തു അവര്‍ നില്‍ക്കുന്നതില്‍ നിന്നും അമ്പതു മീറ്ററോളം അകലെ കാര്‍ നിറുത്തി..
“അവനാണ് മിടുക്കന്‍ അവന്‍ നിന്‍റെ ആരാ കാമുകനോ,ഭര്‍ത്താവോ?ആരായാലും അവന്‍ മിടുക്കനാ കേട്ടോ’
ആന്‍മേരി ഭയന്ന് പിറകോട്ടു നടന്നു രണ്ടുപേരു അവള്‍ക്കു നേരെ  തിരിഞ്ഞു  നടന്നുകൊണ്ട് ഓരോന്ന് പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു.
പെട്ടന്ന് അവള്‍ റാമിന്റെ കാര്‍ പാഞ്ഞുവരുന്നത്‌  കണ്ടു
ആന്‍മേരി മുന്നോട്ടു ഓടി അവള്‍ക്കു പുറകെ രണ്ടു ഗുണ്ടകളും ഓടി.
പുറകില്‍ നിന്ന് പാഞ്ഞുവന്ന റാമിന്റെ കാര്‍ രണ്ടുപേരെയും ഇടിച്ചു വീഴ്ത്തി..
“ആന്‍മേരി വേഗം കയറ്”
റാം ആന്മേരിയുടെ അടുത്ത് കാര്‍ നിറുത്തി ഉറക്കെ പറഞ്ഞു.
ആന്‍മേരി ഒരുവിധം കാറില്‍ കയറിപറ്റി. റാം പരമാവധി സ്പീഡില്‍ കാര്‍ വിട്ടു.
 ഏതു വഴിയാനെന്നുപോലും നോക്കാതെയാണ് അവന്‍ കാര്‍ ഓടിച്ചത്..ഗുണ്ടകള്‍ പുറകെ വരുമെന്ന് അവന്‍ ഭയന്ന്.
“റാം”
ആന്‍മേരി വിളിച്ചു റാം കാര്‍ നിറുത്തി
അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത് നേരം ഒരുപാട് വൈകിയിരിക്കുന്നു...ആന്മേരിയ്കു പോകേണ്ട ടൈം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.
“പേടിക്കണ്ട നിനക്ക് ഒന്നും പറ്റിയില്ലാല്ലോ മോളെ”
റാമിന്റെ ശബ്ദം ഇടറിയിരുന്നു.
“ഇല്ല റാം ഇന്നത്തോടെ എല്ലാം അവസാനിച്ചെന്നു കരുതിപ്പോയി ഞാന്‍ “
അവള്‍ മുഖം പൊത്തി കരഞ്ഞു.
റാമിന് അറിയാം ദൈവം രക്ഷിച്ചതാ ...അല്ലെങ്കില്‍ തന്നെപ്പോലെ ഒരാള്‍ക്ക്‌ അവരോടു പൊരുതി നില്‍ക്കാന്‍ ആവില്ല ....
“ആരും ഇല്ലാത്തവരുടെ കൂടെ ദൈവം ഉണ്ടെന്നു കേട്ടിട്ടില്ലേ ....ആ ദൈവം തന്നെയാ കഴിഞ്ഞ നിമിഷങ്ങളില്‍ നമ്മളെ കാത്തത്”
റാം അവളെ ആശ്വസിപ്പിച്ചു.
“വരൂ ഇപ്പോള്‍തന്നെ സമയം ഒരുപാട് വൈകി “
“ഇന്ന് വാര്‍ഡന്‍ എന്നെ പുറത്താക്കും  അത് ഉറപ്പാണ് “
“ഇല്ല ഞാന്‍ പറയാം അവരോടു നീ പേടിക്കാതെ”
അവന്‍  അവളെ ധൈര്യപ്പെടുത്തി.
ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സമയം രാത്രി പത്തുമണി...ഹോസ്റ്റലില്‍ പോര്‍ച്ചറില്‍ മാത്രം ഒരു ബള്‍ബ്‌ മിന്നുന്നുണ്ട്.
“റാം’
അവള്‍ പേടിയോടെ അവന്‍റെ  കൈകളില്‍ മുറുകെ പിടിച്ചു.
“ഈ സമയത്ത് അവരെ വിളിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയുന്നത് ഒക്കെ കേള്‍ക്കണം ...ആന്‍മേരി ഇന്ന് നമുക്ക് വീട്ടിലോട്ടു പോകാം അതാ നല്ലത്.നാളെ രാവിലെ ഞാന്‍ കൊണ്ടുവിടാം നിന്നെ”
ആന്‍മേരി ഒന്നും മിണ്ടിയില്ല ഹോസ്റ്റലിലെ താമസം ഇന്നത്തോടെ കഴിഞ്ഞു എന്ന് അവള്‍ ഉറപ്പിച്ചു.ഇതിനു മുന്പ് ഒരുപാട് തവണ വാണിംഗ് തന്നതാണ്..
അന്ന് ആന്‍മേരി റാമിന്റെ വീട്ടില്‍ തങ്ങി...പിറ്റേന്ന് റാം ആന്മേരിയെ  കൊണ്ടുവന്നു ഹോസ്റ്റലില്‍ ആക്കി ...എന്തൊക്കെ പറഞ്ഞിട്ടും വാര്‍ഡന്‍ വഴങ്ങിയില്ല....പെട്ടിയും എടുത്തോണ്ട് ഇറങ്ങാന്‍ പറഞ്ഞു..അങ്ങിനെ അന്ന് രാമിനോപ്പം പോയതാണ് ആന്‍മേരി ....പിന്നെ ഞങ്ങള്‍ കേട്ടത് അവരുടെ കല്യാണം കഴിഞ്ഞെന്നാണ്.....
അനുമോള്‍ പറഞ്ഞു നിര്‍ത്തി.
ജൊസഫ് സീറ്റില്‍ ചാരിയിരുന്നു എല്ലാം കേട്ടുകൊണ്ടിരുന്നു.....വര്‍ഗീസ്‌ അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു.
“എന്തായാലും ഇത് ഇങ്ങിനെയൊക്കെ ആയി ....ജോസെഫിനു എന്നെന്നേക്കുമായി മകളെ തള്ളിക്കളയാന്‍ കഴിയില്ല....കേട്ടിടത്തോളം ആ പയ്യനും നിസഹായനാണ് ....ഈ കാലത്ത് ഒരു പെണ്‍കുട്ടിയും ചെയ്യാത്ത പുണ്യമല്ലേ തന്റെ മകള്‍ ചെയ്തത്.....ഇങ്ങനെ ഒരു കാര്യത്തിനു നിങ്ങള്‍ സമ്മതിക്കില്ലാണ് അവള്‍ കരുതി.....ഏതൊരു അപ്പനും അമ്മയും തങ്ങളുടെ മകളെ ഈ അവസ്ഥയിലുള്ള ഒരു ചെറുപ്പക്കാരന് വിവാഹം ചെയ്യാന്‍ സമ്മതിക്കില്ല....”
“താന്‍ പറ തന്റെ മകള്‍ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞാല്‍ ഇത് നടത്തിക്കൊടുക്കുമായിരുന്നോ?”
‘”ഇല്ല ഒരിക്കലും ഇല്ല വര്‍ഗീസ്‌ “
“എന്നാല്‍ താന്‍ ഒന്നുകൂടെ ചിന്തിക്കൂ തന്റെ മകളെ അങ്ങിനെ ഉപേക്ഷിച്ചിട്ട് പോകാന്‍ തനിക്കാകുമോ?”
വര്‍ഗീസ്‌ ശാന്തമായി പറഞ്ഞുകൊണ്ടിരുന്നു.
“ആ പയ്യന്‍ ആന്മേരിയെ വിളിച്ചത് കേട്ടില്ലേ താന്‍ മാലഖക്കുട്ടി എന്ന്”
അവനു കിട്ടിയ മാലാഖതന്നെയാ ആന്‍മേരി.
“അവള്‍ അങ്ങിനെയായത് ജോസെഫിന്റെ മകളായത് കൊണ്ടുമാത്രമാ.....നിങ്ങളുടെ വീട്ടിലെ സ്നേഹന്തരീക്ഷം ആണ് അവളെ അങ്ങിനെയാക്കി മാറ്റിയത്......എനിക്ക് അഭിമാനമുണ്ടെടോ തന്നെയും തന്‍റെ മകളെയും ഓര്‍ത്തു.”
വര്‍ഗീസിന്റെയും കണ്ണ് നിറഞ്ഞു.
ജോസഫ്‌ വര്‍ഗീസിനെ ചേര്‍ത്ത് പിടിച്ചു.
“എനിക്ക് എന്റെ മകളെ കാണണം വര്‍ഗീസ്‌ “
വര്‍ഗീസിന് സന്തോഷമായി അയാള്‍ ഓട്ടോ തിരിച്ചു വിടാന്‍ പറഞ്ഞു.
അവര്‍ റാമിന്റെ വീടിനു മുന്പില്‍ എത്തിയപ്പോള്‍ മുറ്റത്ത്‌ റാമിനെ വീല്‍ചെയറില്‍ കൊണ്ട് നടക്കുകയായിരുന്നു ആന്‍മേരി. ജോസഫ്‌ ഓട്ടോയില്‍ നിന്നും ഇറങ്ങുന്നത് കണ്ട ഉടനെ ആന്‍മേരി ഓടിവന്നു.
“അപ്പച്ചാ “
ജോസഫ്‌ മകളെ ചേര്‍ത്തുപിടിച്ചു നെറുകയില്‍ ചുംബിച്ചു.
“സന്തോഷമായി അപ്പച്ചാ എനിക്കറിയാമായിരുന്നു എന്‍റെ അപ്പച്ചന്‍ എന്നെ ഉപേക്ഷിച്ചു പോകില്ലാന്നു...”
ആന്‍മേരി പൊട്ടികരഞ്ഞു.
അവരുടെ സ്നേഹപ്രകടനം കണ്ടു റാം മിഴികള്‍ തുടച്ചു.
“അപ്പച്ചാ റാം “
ആന്‍മേരി പറഞ്ഞു.
കൈകള്‍ കൂപ്പി പുഞ്ചിരിക്കുന്ന റാമിനെ ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ഉമ്മവച്ചു ജോസഫ്‌.
“ഒരുപാട് സന്തോഷമായി അപ്പച്ചന്‍ തിരിച്ചു വന്നപ്പോള്‍”
റാം പറഞ്ഞു.
“അപ്പച്ചന്‍ അകത്തേയ്ക്ക് വാ .....വര്‍ഗീസ്‌ അങ്കിള്‍ വാ .....വാടി അനുമോളെ”
ആന്‍മേരി ക്ഷണിച്ചു.
“ഇത് അമ്മ തന്നുവിട്ടതാ മോള്‍ക്ക്‌”
ജോസഫ്‌ ഒരു കവര്‍ ആന്മേരിയ്കു നീട്ടിക്കൊണ്ടു പറഞ്ഞു.
അവള്‍ അതുവാങ്ങി തുറന്നു
“ഹായ്‌ റാം ഇലയട”
അവള്‍ അതില്‍ നിന്നും ഒരു അടയെടുത്തു റാമിന് നീട്ടികൊണ്ടു പറഞ്ഞു.
“എന്നോട് ഇവള്‍ ഒരു ആയിരം വട്ടമെങ്കിലും പറഞ്ഞിട്ടുണ്ട് ഇലയടയെ കുറിച്ച്....കേട്ട് കേട്ട് ഞാനും ഒരു കൊതിയനായി മാറി’
റാം ചിരിച്ചുകൊണ്ടു പറഞ്ഞു
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
റാമിന്റെ അമ്മ എല്ലാവര്ക്കും ചായ കൊണ്ടുവന്നു.
“ഞാന്‍ വീട്ടില്‍പോയി അമ്മോടും എല്ലാവരോടും പറഞ്ഞു ഏര്‍പ്പടക്കിയിട്ടു വരുന്നുണ്ട്......നിങ്ങളുടെ കല്യാണവിരുന്നു അവിടെവച്ച് ഭംഗിയായി നടത്തണം .....”
ജോസഫ്‌ പറഞ്ഞു.
പോകാന്‍ നേരം മക്കളെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുക്കാന്‍ ജോസഫ്‌ മറന്നില്ല ....സന്തോഷത്തോടെ അവരോടു യാത്രപറഞ്ഞു അവര്‍ ഇറങ്ങി.
നിറഞ്ഞ സന്തോഷത്തോടെ ആന്‍മേരി റാമിന്റെ കഴുത്തിലൂടെ കൈകലിട്ടു കവിളോട് കവിള്‍ചേര്‍ത്ത് അവന്‍റെ കവിതയുടെ ഈരടികള്‍ മൂളി ....
.........ഇനിയൊരു ജന്മത്തിലും എന്നോളം നിന്നെ സ്നേഹിക്കാന്‍
കഴിയില്ലാര്‍ക്കുമെന്ന സത്യത്തെ അറിയുന്നു ഞാന്‍............
************************************************ശുഭം***********************************************