Thursday, June 6, 2013

കാര്‍ത്ത്യായനി


അമ്മ വച്ച കുടംപുളിയിട്ട മീന്‍ കറി കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയിലെയ്ക്ക്‌ കയറി വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബാല്യകാലത്ത് സ്ഥിരമായി മീന്‍ കൊണ്ട് വരുന്ന കാര്‍ത്തിയാനി ചേച്ചിയാണ് ...

അമ്പതു വയസ്സ് പ്രായം വരും അവര്‍ക്ക് ..... ആ കരയിലുള്ള എല്ലാവര്ക്കും കാര്‍ത്തിയാനി അരയതിയെ വലിയ സ്നേഹം ആണ്.....പല കുടുംബങ്ങളിലെയും ആണ്കു്ട്ടികളുടെയും പെണ്കു്ട്ടികളുടെയും വിവാഹം നടത്തിയ ബ്രോക്കര്‍ ജോലി കൂടി അവര്‍ ചെയ്തിട്ടുണ്ട് .....തന്റെ കല്യാണ ബ്രോക്കറും കാര്‍ത്തിയാനിചേച്ചിയായിരുന്നു 

ഫോറിനില്‍ നിന്നും ആര് വന്നാലും ഒരു ലുങ്കിയും കുറച്ചു പൈസയും അവര്ക്കുുള്ളതാണ്അവര്‍ക്കുള്ളതാണ് വീട്ടില്‍ പലപ്പോഴും അമ്മയില്ലാതപ്പോള്‍ മീന്‍ വേണ്ട എന്ന് പറഞ്ഞാലും അവര്‍ അടുക്കളയില്‍ കയറി മീന്കലം എടുത്തു മീന്‍ വെട്ടി ഉപ്പിട്ട് വച്ചിട്ടെ പോകുമായിരുന്നുള്ളൂ.....മീന്റെ പൈസ ഒന്നും ചോദിക്കില്ല അത് അവര്‍ക്ക് കിട്ടും എന്ന് ഉറപ്പായിരുന്നു....

പിന്നെ കാര്ത്ത്യായനി ചേച്ചിയുടെ മീന്‍ വട്ടകയില്‍ തേങ്ങയും മാങ്ങയും കുടം പുളിയും എല്ലാം ഉണ്ടാകും വീടുകളില്‍ നിന്നും ആരെങ്കിലും ഒക്കെ കൊടുക്കുന്നതാണ്.............മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും ഈ വയസ്സാന്‍ കാലത്ത് എന്തിനാ ഇങ്ങനെ വെയിലും കൊണ്ട് കരമുഴുവനും തെണ്ടി നടക്കുന്നെ എന്ന് പലപ്പോഴും അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്......

”വീട്ടിലിരുന്നാല്‍ എനിക്കാര് ചിലവിനും തരും മോളെ”

“അതെന്തു ചോദ്യമാ ചേച്ചി മക്കളൊക്കെ വലുതായില്ലേ പെണ്ണും കെട്ടി .....അവര് നോക്കൂല്ലേ ചേച്ചിയെ..”

“ത്ഫൂ മക്കള്‍ ....രണ്ടെണ്ണം ഉണ്ട് എനിക്ക് .....ഒരുത്തിയെ ഞാന്‍ കരമുഴുവനും നടന്നു തെണ്ടി കെട്ടിച്ചു വിട്ടു .....എന്നിട്ടും ഇപ്പോഴും അവള് കൂടെ കൂടെ വരും അമ്മ തെണ്ടികൊണ്ട് വരുന്നത് ഇരക്കാന്‍......ഒരുത്തന്‍ പെണ്ണ് കെട്ടി ഒരു ചുന്ദരി കോത.......നേരം വെളുത്താല്‍ കുളിച്ചു കണ്ണെഴുതി കുറിയുംതൊട്ടു വാരികയും വായിച്ചിരിക്കാനെ അവള്ക്കു നേരമുള്ളൂ......ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ വല്ലതും ഒക്കെ പറഞ്ഞു പോകും ....അതവള്ക്ക് പിടിക്കേലാ...... 

കാര്‍ത്തിയാനി ചേച്ചി മടിയില്‍ നിന്നും ഒരു പഴകിയ പേഴ്സ് എടുത്തു അതില്‍ നിന്നും കുറച്ചു ചില്ലറയും മുഷിഞ്ഞ നോട്ടുകളും എടുത്തു എണ്ണി തിട്ടപ്പെടുത്തി നെടുവീര്പ്പി ട്ടുകൊണ്ട് തുടര്‍ന്നു

“പിന്നെ നേരം വെളുത്താല്‍ ഈ വട്ടകയും കൊണ്ട് ഇറങ്ങുന്നതും ഇരുപത്തഞ്ചു രൂപയ്ക്കാനെന്കിലും കിട്ടുന്നത് വാങ്ങി വട്ടകയിലാക്കി ഈ കരയിലോട്ടു വരുന്നതും എന്തിനാന്നാ മോളെ ഈ മീന്‍ വിറ്റ്‌ കിട്ടുന്ന കാശിനു വേണ്ടി അല്ല....നിങ്ങളൊക്കെ തരുന്ന ഈ സ്നേഹം ഉണ്ടല്ലോ അതിനായിട്ടാ ഈ വയസ്സതി ഇങ്ങിനെ കരമുഴുവന്‍ തെണ്ടി നടക്കുന്നെ....”ആ മിഴിനിറഞ്ഞു സ്വരമിടറി....അത് മറച്ചുകൊണ്ട് അവര്‍ പറഞ്ഞു.

“മോളെ കുറച്ചു ചൂടുള്ള കഞ്ഞിവെള്ളം ഇങ്ങെടുത്തേ”അമ്മ നല്ല ചൂട്‌ കഞ്ഞിവെള്ളം ഒരു പരന്നപാത്രത്തില്‍ ആക്കി കൊണ്ട് വന്നു കൊടുത്തു ....

“രണ്ടു വറ്റ് കൂടി ഇട്ടു കഴിക്കൂ ചേച്ചി”അമ്മ പറഞ്ഞു.

“വേണ്ട മോളെ ഇത് മതി ....ഇപ്പോള്‍ ഒരു പരവശം മാറി “

ഒരു ദിവസം പതിവിനു വിപരീതമായി കാര്‍ത്തിയാനി ചേച്ചി പൂരതെറി പറഞ്ഞു ആരെയോ പ്രാകികൊണ്ടാണ് വീട്ടില്‍ കയറി വന്നത് ......കാര്യം എന്താണെന്ന് ചോദിച്ചിട്ടും ചേച്ചി തെറി നിറുത്തുന്നില്ല.പിന്നെ അമ്മ കുറച്ചു ഗൗരവത്തില്‍ തന്നെ പറഞ്ഞു. 

“നിങ്ങള്‍ ഇങ്ങിനെ തെറി പറയല്ലേ കുട്ടികള്‍ കേട്ട് പഠിക്കും ...എന്താ കാര്യമെന്ന് പറ”

“അല്ല മോളെ അയാള്‍ ഇത്തരക്കാരനാനെന്നു ഞാന്‍ കരുതിയില്ല ...അയാള്ക്ക് ‌ കാശുണ്ടെങ്കില്‍ കയ്യില്‍ വച്ചാല്‍ മതി ......ഇതുവരെ കാര്ത്തിായാനിയോടു ആരും ഇങ്ങനെ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല ....അവന്റെ തള്ളേടെ പ്രായം ഉണ്ടല്ലോ എനിക്ക് ....വൃത്തികെട്ടവന്‍ “

അന്ന് അവര്‍ അമ്മയോട് പറഞ്ഞത് അയല്പ.ക്കത്തെ നല്ല അയല്ക്കാരരന്റെെ അത്ര നല്ലതല്ലാത്ത കയ്യിലിരിപ്പ്....ഒപ്പം ഒരു മുന്നറിയിപ്പും.കേട്ടത് ഒന്നും വിശ്വസിക്കാന്‍ ആകാതെ അമ്മ നിന്ന് വിളരുന്നത് കണ്ടു.പിന്നെ അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“എന്ത് കേള്‍ക്കാന്‍ ആണടീ നില്‍ക്കുന്നെ കേറിപ്പോടീ അകത്തു “

"നീയെന്താ ആലോചിക്കുന്നെ ?"അമ്മയുടെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്....പരിഭവങ്ങളും പരാതിയും ഇല്ലാത്ത ലോകത്തേയ്ക്ക് കാര്‍ത്തിയാനിചേച്ചി യാത്രയായിട്ടു നാളുകളേറെ ആയെന്നു അമ്മയില്‍ നിന്നും അറിഞ്ഞു.

4 comments:

Cv Thankappan said...

കഷ്ടപ്പെടുന്ന എത്രഎ്ത്ര കാര്‍ത്ത്യായനി ചേച്ചിമാര്‍!
കഥ നന്നായി
ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കഥ നന്നായി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി പറഞ്ഞു.

ajith said...

എനിയ്ക്കറിയാലോ ഇങ്ങനെ ചിലരെ